ദൃശ്യം മോഡലില്‍ കാമുകിയെ കൊന്ന പൂവാര്‍ സ്വദേശിയെ കിട്ടാന്‍ പോലിസ് സൈന്യത്തെ സമീപിച്ചു

രാഖിയുമായി അഖിലിന് 6 വര്‍ഷത്തെ പ്രണയമെന്നു പോലിസ് പറഞ്ഞു. എന്നാല്‍ 4 വര്‍ഷമായി മറ്റൊരു യുവതിയുമായി പ്രണയത്തിലായി.പുതിയ ബന്ധത്തെ എതിര്‍ത്ത രാഖി എന്തുവന്നാലും അഖിലുമായി മാത്രമേ കഴിയൂവെന്നു നിലപാടെടുത്തു.

Update: 2019-07-25 06:56 GMT

തിരുവനന്തപുരം: അമ്പൂരിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ സൈനികനായ മുഖ്യപ്രതിയെ കസ്റ്റഡിയില്‍ കിട്ടാല്‍ പോലിസ് സൈന്യത്തെ സമീപിച്ചു. തിരുവനന്തപുരം പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് സുഹൃത്തായ അഖിലിന്റെ നിര്‍മാണം നടക്കുന്ന വീടിന് സമീപത്ത് ഇന്നലെ കണ്ടെത്തിയത്.

രാഖിയെ സുഹൃത്ത് അഖിലും സഹോദരന്‍ രാഹുലും അഖിലിന്റെ സുഹൃത്ത് ആദര്‍ശും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് ആദര്‍ശ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. അതേസമയം യുവതിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് മെഡിക്കല്‍ കോളജില്‍ നടക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള അന്വേഷണം.

ഒരു മാസത്തിലേറെയായി പൂവാര്‍ സ്വദേശിനി രാഖിയെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതിയില്‍ പോലിസ് അന്വേഷണം നടത്തിവരികയായിരുന്നു. രാഖിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അമ്പൂരി സ്വദേശിയായ അഖിലിനെ നിരന്തരമായി വിളിച്ചിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് കേസിന്റെ ഗതി മാറിയത്.

രാഖിയുമായി അഖിലിന് 6 വര്‍ഷത്തെ പ്രണയമെന്നു പോലിസ് പറഞ്ഞു. എന്നാല്‍ 4 വര്‍ഷമായി മറ്റൊരു യുവതിയുമായി പ്രണയത്തിലായി.പുതിയ ബന്ധത്തെ എതിര്‍ത്ത രാഖി എന്തുവന്നാലും അഖിലുമായി മാത്രമേ കഴിയൂവെന്നു നിലപാടെടുത്തു. ഇതോടെ രാഖിയെ ഒഴിവാക്കുക എന്ന ലക്ഷ്യമുണ്ടായിരുന്നെന്നു പോലിസ് കരുതുന്നു. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരമെന്നു പൂവാര്‍ പോലിസ് പറഞ്ഞു. 

Tags: