പോലിസ് നിയമഭേദഗതി അപകടകരം: ഭിന്നത വ്യക്തമാക്കി സിപിഐ മുഖപത്രം

നിയമഭേദഗതി ദുരുപയോഗം ചെയ്യാന്‍ സാധ്യതയെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം.

Update: 2020-10-26 07:45 GMT

തിരുവനന്തപുരം: പോലിസ് നിയമഭേദഗതിയില്‍ ആശങ്ക പങ്കുവെച്ച് സിപിഐ. നിയമഭേദഗതി ദുരുപയോഗം ചെയ്യാന്‍ സാധ്യതയെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം. നിയമഭേദഗതിയിലൂടെ പോലിസിന് ലഭിക്കുന്ന അധികാരം ജനാധിപത്യ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും എതിരെ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുള്ളതെന്ന് ലേഖനത്തില്‍ പറയുന്നു. ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തും.

കേസ് എടുക്കുന്നതിനുള്ള വിവേചനാധികാരം പുതിയ നിയമത്തിലൂടെ പോലിസിന് ലഭിക്കുന്നു. ആധുനിക നിയമവാഴ്ച സംവിധാനത്തിലും നീതി നിര്‍വഹണത്തിനും അപകടകരമായ വഴിത്തിരിവായി മാറിയേക്കും എന്ന ആശങ്ക ശക്തമാണെന്നും ലേഖനത്തില്‍ സിപിഐ ചൂണ്ടിക്കാട്ടുന്നു.സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായവ തടഞ്ഞേ മതിയാകൂ. ആവശ്യമെങ്കില്‍ അതിന് കര്‍ക്കശ നിയമനിര്‍മാണത്തിനും മടിക്കേണ്ടതില്ല. എന്നാല്‍ ഒരു നിയമനിര്‍മാണവും നിലവിലുള്ള അഭിപ്രായസ്വാതന്ത്ര്യം, മൗലികാവകാശങ്ങള്‍, ജനാധിപത്യ സ്വാതന്ത്ര്യം ,മനുഷ്യാവകാശങ്ങള്‍ എന്നിവയെ ഹനിക്കുന്നതോ പരിമിതപ്പെടുത്തുന്നതോ ആയിക്കൂടായെന്നും മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു. അവധാനപൂര്‍വം വിപുലവും ക്രിയാത്മകവും ജനാധിപത്യപരവുമായ ചര്‍ച്ചകളിലൂടെ വേണം അത്തരം നിയമങ്ങള്‍ ഉരുത്തിരിയാനെന്നും ജനയുഗം വ്യക്തമാക്കുന്നു. പൊലീസ് നിയമ ഭേദഗതിയ്ക്ക് മന്ത്രിസഭ തീരുമാനിച്ച ശേഷമാണ് ലേഖനത്തിലൂടെ സിപിഐ പരസ്യമായി ഭിന്നത വ്യക്തമാക്കുന്നത്

Tags:    

Similar News