യൂണിവേഴ്സിറ്റി കോളജിലെ വധശ്രമം: പ്രതികൾക്കെതിരേ ലുക്കൗട്ട് നോട്ടീസിറക്കാന്‍ അനുമതി തേടി
പോലിസ് സംഘം ഇന്നലെ യൂനിവേഴ്സിറ്റി കോളജിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കുത്തേറ്റ ബിരുദവിദ്യാർഥി അഖിലിന്റെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ ഡോക്ടർമാർ മൊഴിയെടുക്കാൻ അനുവാദം നൽകിയില്ലെന്ന് സിഐ അറിയിച്ചു.
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഘർഷത്തിൽ പ്രതികളായ ഏഴുപേർക്കെതിരെ ലുക്കൗട്ട് നോട്ടീസിറക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കമ്മീഷണറുടെ അനുമതി തേടി. കന്റോൺമെന്റ് സിഐക്കാണ് അന്വേഷണ ചുമതല.
പോലിസ് സംഘം ഇന്നലെ യൂനിവേഴ്സിറ്റി കോളജിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കുത്തേറ്റ ബിരുദവിദ്യാർഥി അഖിലിന്റെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ ഡോക്ടർമാർ മൊഴിയെടുക്കാൻ അനുവാദം നൽകിയില്ലെന്ന് സിഐ അറിയിച്ചു. ആരോഗ്യനില തൃപ്തികരമായ ശേഷം വീണ്ടും മൊഴിയെടുക്കാൻ എത്തുമെന്നും സിഐ അറിയിച്ചു. എസ്എഫ്ഐ യൂനിറ്റ് പ്രസിഡന്റ് ശിവരജ്ഞിത്താണ് തന്നെ കുത്തിയതെന്നും നസീം പിടിച്ചു നിർത്തിയെന്നും അഖിൽ ഡോക്ടർക്ക് മൊഴി നൽകിയിരുന്നു. അക്രമി സംഘത്തിൽ 20 ലേറെ എസ്എഫ്ഐക്കാർ ഉണ്ടായിരുന്നുവെന്നും മൊഴി നൽകിയിരുന്നു.
സംഘർഷത്തിൽ ഒരു എസ്എഫ്ഐ പ്രവർത്തകൻ കസ്റ്റഡിയിലായിരുന്നു. നേമം സ്വദേശി ഇജാബിനെയാണ് കന്റോൺമെന്റ് പോലിസ് കസ്റ്റഡിയിലെടുത്തത്. കേസിൽ പ്രധാന പ്രതികൾക്ക് പുറമെ പ്രതിചേർക്കപ്പെട്ട കണ്ടാലറിയാവുന്ന 30 പേരിൽ ഒരാളാണ് ഇജാബ്. ഇയാൾ എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു.
അതിനിടെ, യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ അക്രമികളെ തള്ളി മന്ത്രി തോമസ് ഐസക് രംഗത്ത്. അക്രമം നടത്തിയ എസ്എഫ്ഐക്കാര്‍ സംഘടനയ്ക്ക് അപമാനമാണെന്നും അവരെ തിരുത്തുമെന്നും ഐസക് പറഞ്ഞു.
കാമ്പസുകളിലെ അക്രമങ്ങളില്‍ എന്നും എസ്എഫ്ഐക്കാരാണ് ഇരയായിരുന്നതെന്നും എല്ലായിടത്തും എസ്എഫ്ഐ ആക്രമണത്തിന്റെ ആളുകളെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു. സംഘടനയുടെ നയസമീപനങ്ങളില്‍ തിരുത്തല്‍ വേണമെന്നും അതുതിരുത്തി തന്നെ മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.