മലയാളികളെ അതിർത്തിയിൽ തടഞ്ഞത് തമിഴ്നാട് സർക്കാരിന്റെ പാസ് ഇല്ലാത്തതിനാൽ

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുമ്പോൾ ആ സംസ്ഥാനങ്ങളുടെ അനുമതി കൂടി വേണ്ടതുണ്ട്. ഇതിനാലാണ് മലയാളികളെ തമിഴ്നാട് പോലിസ് കളിയിക്കാവിള അതിർത്തിയിൽ തടഞ്ഞത്.

Update: 2020-05-05 06:45 GMT

തിരുവനന്തപുരം: കളിയിക്കാവിളയിൽ മുപ്പതോളം മലയാളികളെ തമിഴ്നാട് പോലിസ് തടഞ്ഞുവെച്ചതിന് പിന്നാലെ കന്യാകുമാരി ജില്ലാ കലക്ടറുമായി തിരുവനന്തപുരം ജില്ലാ കലക്ടർ സംസാരിച്ചു. കളിയിക്കാവിള അതിർത്തിയിൽ തമിഴ്നാട് സർക്കാരിന്റെ പാസില്ലാതെ എത്തുന്നവർക്കു മാത്രമാണ് സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുമതി കിട്ടാത്തതെന്ന് ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. വാഹനത്തിനും വ്യക്തികൾക്കും അതിർത്തി കടന്നുവരാനുള്ള തമിഴ്നാട് സർക്കാരിന്റെ പാസ് ആവശ്യമാണെന്ന് കലക്ടർ പറഞ്ഞു.

ഇതര സംസ്ഥാനങ്ങളിലെ 5000ത്തോളം മലയാളികളാണ് ഇന്ന് കേരളത്തിലെത്തുന്നത് . വിവിധ ചെക്ക്പോസ്റ്റുകൾ വഴി നിരവധി പേർ എത്തിക്കൊണ്ടിരിക്കുകയാണ്. 1.70 ലക്ഷം മലയാളികളാണ് നോർക്ക വഴി രജിസ്റ്റർ ചെയ്തത്.

ഇന്നു രാവിലെയാണ് കളിയിക്കാവിളയിൽ മുപ്പതോളം മലയാളികളെ തമിഴ്നാട് പോലിസ് തടഞ്ഞുവെച്ചത്. നോർക്ക പാസുമായാണ് ഇവർ വിവിധ ഭാഗങ്ങളിൽ നിന്ന് അതിർത്തിയിൽ എത്തിയതെങ്കിലും തമിഴ്നാടിന്റെ പാസ് വേണമെന്നാണ് പോലിസ് ആവശ്യപ്പെട്ടത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുമ്പോൾ ആ സംസ്ഥാനങ്ങളുടെ അനുമതി കൂടി വേണ്ടതുണ്ട്. ഇതിനാലാണ് മലയാളികളെ തമിഴ്നാട് പോലിസ് കളിയിക്കാവിള അതിർത്തിയിൽ തടഞ്ഞത്. തമിഴ്നാട്ടിലെ കേന്ദ്രീയ വിദ്യാലയത്തിൽ ജോലി ചെയ്യുന്നവരാണ് ഇവരിൽ കൂടുതലും. വിവിധ കാറുകളിലും മറ്റ് വാഹനങ്ങളിലുമാണ് സ്ത്രീകളടങ്ങുന്ന മുപ്പതോളം മലയാളികൾ യാത്ര തിരിച്ചത്.

Tags:    

Similar News