പിഎം ശ്രീ: എന്‍ഇപി വിദ്യാഭ്യാസമേഖലയ്ക്ക് ആപത്ത്, ധാരണാപത്രം മരവിപ്പിക്കാതെ വിട്ടുവീഴ്ചയ്ക്കില്ല; ഡി രാജ

Update: 2025-10-27 13:47 GMT

തിരുവനന്തപുരം: പിഎം ശ്രീയുടെ ധാരണാപത്രം മരവിപ്പിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. പാര്‍ട്ടി സംസ്ഥാന നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം ആവശ്യപ്പെട്ടതായി സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. തുടക്കം മുതലേ സിപിഐ ഈ പദ്ധതിയെ എതിര്‍ക്കുന്നുണ്ട്. പദ്ധതിയെ അംഗീകരിക്കണമെന്ന ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് ഡി രാജ വ്യക്തമാക്കി.

ദേശീയ വിദ്യാഭ്യാസ നയത്തോട്(എന്‍ഇപി)യോജിക്കാനാവില്ല. നയം വിദ്യാഭ്യാസ മേഖലയ്ക്ക് ആപത്താണ്. പിഎം ശ്രീ പദ്ധതി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണ്. അതുകൊണ്ട് സിപിഐ എതിര്‍പ്പ് വ്യക്തമാക്കി. ഇക്കാര്യം സെക്രട്ടറിയേറ്റിലും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും ചര്‍ച്ച ചെയ്തു. എന്‍ഇപിയെന്നത് ബിജെപി സര്‍ക്കാരിന്റെ വളരെ പിന്തിരിപ്പനും അപകടം നിറഞ്ഞതുമായ നയമാണ്. വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കാനും കേന്ദ്രീയവത്കരിക്കാനും വര്‍ഗീയവത്കരിക്കാനുമാണ് അത് പ്രോത്സാഹിപ്പിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ട് പാര്‍ട്ടി നിലപാട് ആവര്‍ത്തിച്ചിട്ടുണ്ട്. ധാരണാപത്രം മരവിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ചര്‍ച്ചകള്‍ തുടരുമെന്നും ഡി രാജ പറഞ്ഞു.

Tags: