പ്ലസ് വണ്‍: രണ്ടാം അലോട്ട്മെന്റിൽ പ്രവേശന നടപടികൾ ആരംഭിച്ചു
രണ്ടാം അലോട്ട്മെന്റില്‍ 60,472 പേരാണ് പുതുതായി ഉള്‍പ്പെട്ടത്. താല്‍ക്കാലിക പ്രവേശനത്തില്‍ തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം ഉണ്ടായിരിക്കില്ല.
തിരുവനന്തപുരം: ഏകജാലക രീതിയിലുള്ള പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഅലോട്ട്മെന്റ് പ്രക്രിയയിലെ രണ്ടാമത്തേയും അവസാനത്തേതുമായ അലോട്ട്മെന്റ് ലിസ്റ്റ് പ്രകാരമുള്ള പ്രവേശന നടപടികള്‍ ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. ജൂണ്‍ ഒന്നുവരെ പ്രവേശനം നേടാന്‍ അവസരമുണ്ട്.
രണ്ടാം അലോട്ട്മെന്റില്‍ 60,472 പേരാണ് പുതുതായി ഉള്‍പ്പെട്ടത്. താല്‍ക്കാലിക പ്രവേശനത്തില്‍ തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം ഉണ്ടായിരിക്കില്ല. അതിനാല്‍ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും അതത് സ്‌കൂളുകളില്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചവര്‍ അലോട്ട് ചെയ്ത സ്‌കൂളില്‍ ഫീസടച്ച് നിര്‍ബന്ധമായി ജൂണ്‍ ഒന്നിന് വൈകീട്ട് നാലിന് മുമ്പ് സ്ഥിരപ്രവേശനം നേടണം. ജൂണ്‍ ആറിന് പ്ലസ് വൺ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.
ആദ്യ അലോട്ട്മെന്റിലൂടെ താല്‍ക്കാലികപ്രവേശനം നേടിയിരുന്ന 48,060 കുട്ടികള്‍ക്ക് ഉയര്‍ന്ന ഓപ്ഷന്‍ ലഭിച്ചു. ഏകജാലകം വഴിയുള്ള 2,42,180 സീറ്റുകളില്‍ 413 മാത്രമാണ് ഇനി മിച്ചമുള്ളത്. ഇടുക്കി ജില്ലയില്‍ 213 സീറ്റുകളാണ് മെറിറ്റില്‍ മിച്ചമുള്ളത്. പത്തനംതിട്ടയില്‍ 164 സീറ്റുകളും. മറ്റ് ജില്ലകളില്‍ ഒഴിവുള്ള മെറിറ്റ് സീറ്റുകള്‍: കാസര്‍കോട് 29, ആലപ്പുഴ 5, കൊല്ലം 1, കോട്ടയം 1. സ്പോര്‍ട്സ് ക്വാട്ടയില്‍ 6848 സീറ്റുകളില്‍ 4509 എണ്ണത്തില്‍ അലോട്ട്മെന്റായി. 2339 സീറ്റുകള്‍ മിച്ചം കിടക്കുന്നു. ആദ്യ അലോട്ട്മെന്റില്‍ സംവരണവിഭാഗങ്ങളില്‍ ഒഴിവുണ്ടായിരുന്ന സീറ്റുകള്‍ സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി മറ്റുസംവരണവിഭാഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
നേരത്തെ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമായി സപ്ലിമെന്ററി അലോട്ട്മെന്റിന് ജൂണ്‍ 12 മുതല്‍ അപേക്ഷ സ്വീകരിക്കും. ഇതുവരെ അലോട്ട്മെന്റൊന്നും ലഭിച്ചിട്ടില്ലാത്തവര്‍ക്ക് നിലവിലുള്ള അപേക്ഷ പുതുക്കി ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ നല്‍കാം.
സ്പോര്‍ട്സ് ക്വാട്ട സ്പെഷ്യല്‍ രണ്ടാം അലോട്ട്മെന്റ് റിസള്‍ട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ രണ്ട് പേജുള്ള അലോട്ട്മെന്റ് ലെറ്ററിന്റെ പ്രിന്റൗട്ടെടുത്ത് സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നും നല്‍കിയ സ്‌കോര്‍കാര്‍ഡ്, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ (യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സ് മികവു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍) സഹിതം അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ പ്രവേശനത്തിനായി ഹാജരാകണം. ഒന്നാം അലോട്ട്മെന്റില്‍ താല്‍ക്കാലിക പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഈ അലോട്ട്മെന്റില്‍ ഉയര്‍ന്ന ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കില്‍ പുതിയ അലോട്ട്മെന്റ് ലെറ്റര്‍ ആവശ്യമില്ല.

