കമ്പനികളിൽ നിന്ന് വാക്സിൻ നേരിട്ട് വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുന്നു: മുഖ്യമന്ത്രി

വാക്‌സിനേഷന്റെ കാര്യത്തില്‍ മികച്ച ഇടപെടലാണ് സംസ്ഥാനം നടത്തുന്നത്. ഇതിനകം 57,58,000 പേര്‍ക്ക് ആദ്യ ഡോസും 10,39,000 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.

Update: 2021-04-26 14:59 GMT

തിരുവനന്തപുരം: നേരത്തെ നിലപാട് വ്യക്തമാക്കിയതു പോലെ വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വില അന്താരാഷ്ട്ര വിലയേക്കാള്‍ കൂടുതലാണ്. ഇക്കാര്യവും രേഖാമൂലം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്‌സിനേഷന്റെ കാര്യത്തില്‍ മികച്ച ഇടപെടലാണ് സംസ്ഥാനം നടത്തുന്നത്. ഇതിനകം 57,58,000 പേര്‍ക്ക് ആദ്യ ഡോസും 10,39,000 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. വാക്‌സിന്റെ ദൗര്‍ലഭ്യമാണ് നേരിടുന്ന പ്രശ്‌നമെന്നും 50 ലക്ഷം ഡോസ് അധികമായി നല്‍കണമെന്ന് കേന്ദ്രത്തോട് നാം ആവശ്യപ്പെട്ടെങ്കിലും ഇതേ വരെ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ഉത്പാദകരില്‍ നിന്ന് നേരിട്ട് സംഭരിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതിന്റെ ഭാഗമായി ആവശ്യമായ നടപടികള്‍ സംസ്ഥാനം ഉദ്യോഗസ്ഥ തലത്തില്‍ സ്വീകരിക്കുന്നുണ്ട്. ഇന്ത്യയില്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന രണ്ട് കമ്പനികളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസി കേന്ദ്രങ്ങളിലുള്ളവര്‍ക്ക് വാക്‌സിന്‍ അവിടെ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 80 വയസിന് മുകളിലുള്ളവര്‍ക്ക് വീടുകളില്‍ ചെന്ന് വാക്‌സിന്‍ നല്‍കണമെന്ന നിര്‍ദേശത്തിന്റെ പ്രായോഗികത പരിശോധിക്കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വയോധികര്‍ക്ക് ഇപ്പോള്‍ തന്നെ പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.