അച്ഛനൊപ്പം തന്നെ പ്രിയപ്പെട്ടതാണ് അച്ഛന്റെ തൊഴിലും: പിണറായി വിജയൻ

തൊഴിലെടുത്തു ജീവിക്കുക എന്നത് അഭിമാനമായി കരുതുന്ന ഒരു സംസ്‌കാരമാണ് എന്റേത്. ഏതുതൊഴിലും അഭിമാനകരമാണ്.

Update: 2021-01-03 15:33 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ജാതീയ അധിക്ഷേപം ഏറ്റവും കൂടുതല്‍ നടത്തിയത് കോണ്‍ഗ്രസ്, ബിജെപി നേതാക്കളാണ്. അപ്പോഴെല്ലാം പിണറായി വിജയന്‍ അഭിമാനത്തോടെ പറഞ്ഞ മറുപടി ഇതായിരുന്നു, 'അതേ എന്റെ അച്ഛനും സഹോദരന്‍മാരും ചെത്തുതൊഴിലെടുത്തവരാണ്. ഇപ്പോഴിതാ, ചെത്തുതൊഴിലാളിയുടെ മകനെന്ന പരിഹാസത്തിന് കുറിച്ച് കൂടി ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ദേശാഭിമാനി വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍.

തൊഴിലെടുത്തു ജീവിക്കുക എന്നത് അഭിമാനമായി കരുതുന്ന ഒരു സംസ്‌കാരമാണ് എന്റേത്. ഏതുതൊഴിലും അഭിമാനകരമാണ്. എനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് എന്റെ അച്ഛന്‍. അച്ഛനൊപ്പം തന്നെ പ്രിയപ്പെട്ടതാണ് അച്ഛന്റെ തൊഴിലും. ഒരു തൊഴിലുമെടുക്കാതെ ഏവരെയും ചൂഷണം ചെയ്തു ജീവിക്കുക എന്ന രീതി സംസ്‌കാരമാക്കിയവരുമുണ്ട് സമൂഹത്തില്‍. ലോകത്തെയാകെ മാറ്റിമറിക്കാന്‍ പോന്ന രാഷ്ട്രീയശക്തിയാണ് തൊഴിലാളിവര്‍ഗം എന്ന ബോധത്തിലേക്ക് ചരിത്രബോധത്തോടെ അവര്‍ ഉണരുമ്പോള്‍ അവരുടെ കാഴ്ചപ്പാടും മാറിക്കൊള്ളും.

നാട്ടിന്‍പുറത്തെ അതിസാധാരണമായ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ആ ബാല്യം പരുക്കന്‍ സ്വഭാവമുള്ളതായിരുന്നു. ആ പാരുഷ്യം ആവാം ഒരുപക്ഷേ, ഇന്ന് പലരും എന്നെ വിമര്‍ശിക്കുന്ന ഒരു ഘടകം. 'ദാരിദ്ര്യമെന്നുള്ളതറിഞ്ഞവര്‍ക്കേ പാരില്‍ പരക്ലേശ വിവേകമുള്ളൂ' എന്ന് ഒരു കവിതാഭാഗമുണ്ട്. പരക്ലേശ വിവേകം ഉള്ളവനായി എന്നെ വളര്‍ത്തിയത് ആ ബാല്യത്തിന്റെ പാരുഷ്യമാണ്. ധാരാളിത്തത്തിലും ധൂര്‍ത്തിലുമായിരുന്നു വളര്‍ന്നിരുന്നതെങ്കില്‍ ഞാന്‍ മറ്റൊരാളായിപ്പോയേനേ.

രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്ന സമ്പ്രദായത്തിന് അറുതിവരുത്തേണ്ടതുണ്ട്. കുട്ടികള്‍ അതും ഒരു ജീവിതാനുഭവമായി കണക്കാക്കിയിട്ടുണ്ടാവുമെന്നാണു ഞാന്‍ കരുതുന്നത്. ആദ്യമാദ്യം വേദനിച്ചിട്ടുണ്ടാവും. പിന്നെപ്പിന്നെ ജീവിതത്തില്‍ പരുക്കന്‍ വശങ്ങളെ നേരിടാനുള്ള കരുത്തായി അതു മനസ്സില്‍ മാറിയിട്ടുണ്ടാവും. അതേക്കുറിച്ച് ഞാന്‍ ചോദിച്ചിട്ടില്ല.

ലാവ്‌ലിന്‍ കാലത്ത് ഉയര്‍ന്ന കമല ഇന്റര്‍നാഷണല്‍ കഥയെക്കുറിച്ച് ഭാര്യ കമല ടീച്ചര്‍ നേരിട്ടതും പിണറായി പറയുന്നു. അവര്‍ കമ്യൂണിസ്റ്റുകാരന്റെ ഭാര്യയല്ലേ. അവര്‍ക്കറിയാം. അതുകൊണ്ടുതന്നെ ഇതും ഇതിലപ്പുറവും കേള്‍ക്കേണ്ടിവരുമെന്ന്. വിവാഹം ചെയ്യുന്ന കാലത്തുതന്നെ ഞാന്‍ മുഴുവന്‍ സമയ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനാണ്. കമല, ഒഞ്ചിയം സമരസേനാനിയായിരുന്ന ആണ്ടിമാസ്റ്ററുടെ മകളും പാര്‍ടി കുടുംബാംഗവും. പൂവിരിച്ച പാതകളിലൂടെയാവില്ല യാത്രയെന്ന് അവര്‍ക്ക് അന്നേ അറിയാം. അസത്യങ്ങള്‍ തുടരെ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. അത് അവരെ ക്ഷീണിപ്പിച്ചിട്ടില്ല. അസത്യമാണെന്നവര്‍ക്കു ബോധ്യമുണ്ട്. അത് കാലം തെളിയുക്കുമെന്നും ബോധ്യമുണ്ട്. ഏതൊക്കെ ഏജന്‍സികള്‍ അകത്തും പുറത്തും അന്വേഷിച്ചു. കമലാ ഇന്റര്‍നാഷണല്‍ പോയിട്ട്, കമ എന്ന ഒരു വാക്കു കണ്ടെത്താന്‍ കഴിഞ്ഞോ? ഞാന്‍ എപ്പോഴും പറയാറുണ്ടല്ലോ. മടിയില്‍ കനമില്ലാത്തവനു വഴിയില്‍ ഭയക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.