പിണറായി സര്‍ക്കാരിൽ അഴിച്ചുപണിക്ക് സാധ്യത; പി ശ്രീരാമകൃഷ്ണന്‍ മന്ത്രിയാവും
പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയും മോശം പ്രകടനം കാഴ്ചവച്ചവരെ മാറ്റാനുമാണ് നീക്കമെന്നാണ് വിവരം. മുഖ്യമന്ത്രിയും സംഘവും വിദേശയാത്ര കഴിഞ്ഞെത്തിയശേഷം നടപടികളുണ്ടാകുമെന്നുമാണ് സൂചന.
തിരുവനന്തപുരം: വിവാദങ്ങളില്‍ നിന്ന് തലയൂരാന്‍ മന്ത്രിസഭയില്‍ അഴിച്ച് പണിയ്‌ക്കൊരുങ്ങി ഇടതു സര്‍ക്കാര്‍. കാബിനറ്റിലെ രണ്ട് സിപിഎം മന്ത്രിമാരെ മാറ്റിയേക്കും. എ സി മൊയ്തീന്‍, ടി പി രാമകൃഷ്ണന്‍ എന്നിവരായിരിക്കും മന്ത്രിസഭയില്‍ നിന്നു പുറത്താവുക. ഇവര്‍ ഒഴിവാകാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണറിയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് കൂടി മുന്നിൽക്കണ്ടാണ് പുതിയ നീക്കം.
അതേസമയം, ഉന്നത വിദ്യാഭ്യാസ മന്ത്രിയെ മാറ്റി നിലവിലെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കുമെന്നാണ് വിവരം. പി ശ്രീരാമകൃഷ്ണന്‍ മന്ത്രിയാകുന്നതോടെ സുരേഷ് കുറുപ്പോ, രാജു എബ്രഹാമോ സ്പീക്കറായേക്കും. കെ കെ ഷൈലജ, ജെ മേഴ്സിക്കുട്ടിയമ്മ, ഇ പി ജയരാജന്‍, എ കെ ബാലന്‍, തോമസ് ഐസക്, എം എം മണി, സി രവീന്ദ്രനാഥ് എന്നിവര്‍ തുടര്‍ന്നേക്കും.
ഒരുപക്ഷേ, എന്‍എസ്എസിനെ അടുപ്പിക്കാനാനുള്ള ശ്രമങ്ങളുടെ ഭാഗമായി കെ ബി ഗണേഷ് കുമാറും മന്ത്രി പദവിയിലെത്താം. സി കെ ശശീന്ദ്രനും സാധ്യതയുണ്ട്. പുതുമുഖമായ എം സ്വരാജും എ എന്‍ ഷംസീറും മന്ത്രി സഭയിലെത്തിയേക്കും. സ്വരാജിനെ മന്ത്രിയാക്കുന്നതിലൂടെ തൃപ്പുണിത്തുറയുടെ മാത്രം പ്രാതിനിധ്യമല്ല, മലപ്പുറത്തിന്റെ കൂടി പ്രതിനിധിയാകും. മന്ത്രി ജലീലിനെ മാറ്റുന്നതോടെ മലപ്പുറത്തിന് രണ്ടു മന്ത്രിമാരാവും. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയും മോശം പ്രകടനം കാഴ്ചവച്ചവരെ മാറ്റാനുമാണ് നീക്കമെന്നാണ് വിവരം. മുഖ്യമന്ത്രിയും സംഘവും വിദേശയാത്ര കഴിഞ്ഞെത്തിയശേഷം നടപടികളുണ്ടാകുമെന്നുമാണ് സൂചന.
