കിണറുകളില്‍ പെട്രോളിന്റെ സാന്നിധ്യം; വീട്ടുകാര്‍ക്ക് വെള്ളം എത്തിച്ച് നല്‍കണമെന്ന് പെട്രോള്‍ പമ്പ് ഉടമയോട് പഞ്ചായത്ത്

14 ദിവസത്തിനുള്ളില്‍ കാരണം കണ്ടെത്തി ബോധിപ്പിച്ചില്ലെങ്കില്‍ സമീപത്തെ പെട്രോള്‍ പമ്പ് അടച്ചു പൂട്ടാന്‍ കലക്ടറും നിര്‍ദേശം നല്‍കി.

Update: 2020-01-19 05:53 GMT
തൃശൂര്‍: പെരുമ്പിലാവില്‍ കോളനിയിലെ കിണറുകളില്‍ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ കുടിവെള്ളം ഇല്ലാതെ ബുദ്ധിമുട്ടുന്ന വീട്ടുകാര്‍ക്ക് വെള്ളം എത്തിച്ചു നല്‍കാന്‍ പെട്രോള്‍ പമ്പ് ഉടമയോട് പഞ്ചായത്ത് ആവശ്യപ്പെട്ടു. 14 ദിവസത്തിനുള്ളില്‍ കാരണം കണ്ടെത്തി ബോധിപ്പിച്ചില്ലെങ്കില്‍ സമീപത്തെ പെട്രോള്‍ പമ്പ് അടച്ചു പൂട്ടാന്‍ കലക്ടറും നിര്‍ദേശം നല്‍കി.

പരാതിക്കാര്‍, പഞ്ചായത്ത് അധികൃതര്‍, തഹസില്‍ദാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രതിനിധികള്‍ എന്നിവരാണ് കളക്ടര്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തത്. സമീപത്തെ പെട്രോള്‍ പമ്പിലെ സംഭരണിയില്‍ നിന്നുള്ള ചോര്‍ച്ചയാകാം, കിണറുകളില്‍ പെട്രാളിന്റെ അംശം കണ്ടെത്തിയതിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചോര്‍ച്ച കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ പഴയ സംഭരണികളെല്ലാം ഉപേക്ഷിച്ച് പുതിയ സംഭരണികള്‍ പണിയുന്നതു വരെ പെട്രോള്‍ പമ്പ് അടച്ചു പൂട്ടുമെന്ന് കലക്ടര്‍ പറഞ്ഞു.

എന്നാല്‍ സംഭരണിയിലെ ചോര്‍ച്ച കണ്ടെത്താനുള്ള എല്ലാ പരിശോധനകളും നടത്തി കഴിഞ്ഞെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. അവസാന പരിശോധനയായ എന്‍ഡോസ്‌കോപ്പി ടെസ്റ്റും നടത്തിയിട്ടും എവിടെയും ചോര്‍ച്ച കണ്ടെത്തിയിട്ടില്ല. കലക്ടറുടെ നിര്‍ദേശ പ്രകാരം പരിശോധനകള്‍ ആവര്‍ത്തിക്കും.


Tags: