ഇന്ധന വില വര്‍ധനവ്:ഇന്ധന ടാങ്കറുകള്‍ നാളെ തെരുവില്‍ തടയുമെന്ന് എസ്ഡിപിഐ

ജനജീവിതം നരകതുല്യമാക്കിയ ഇന്ധന കൊള്ളക്കെതിരെ നടക്കുന്ന സമരത്തിന് മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ആറു മാസത്തിനുള്ളില്‍ 55 തവണയും കഴിഞ്ഞ 7 വര്‍ഷം കൊണ്ട് 300 ശതമാനവും വളര്‍ച്ച സംഭവിച്ചത് രാജ്യത്തു പെട്രോള്‍ ഡീസല്‍ നികുതിക്കു മാത്രമാണ്

Update: 2021-07-07 07:54 GMT

കൊച്ചി :ദുരിതജീവിതം സമ്മാനിച്ചുകൊണ്ട് കുതിക്കുന്ന ഇന്ധന വിലവര്‍ധനവിനെതിരെ ഇന്ധന ടാങ്കറുകള്‍ നാളെ തെരുവില്‍ തടയുമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ്് ഷെമീര്‍ മാഞ്ഞാലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ജനജീവിതം നരകതുല്യമാക്കിയ ഇന്ധന കൊള്ളക്കെതിരെ നടക്കുന്ന സമരത്തിന് മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആറു മാസത്തിനുള്ളില്‍ 55 തവണയും കഴിഞ്ഞ 7 വര്‍ഷം കൊണ്ട് 300 ശതമാനവും വളര്‍ച്ച സംഭവിച്ചത് രാജ്യത്തു പെട്രോള്‍ ഡീസല്‍ നികുതിക്കു മാത്രമാണ്.100 രൂപക്ക് ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുന്ന പൗരന്‍ താന്‍ വാങ്ങുന്ന ഉല്‍പ്പന്നതിന്റെ വിലയായ 45 രൂപയുടെ 122 ശതമാനം അതായത് 55 രൂപ നികുതിയാണ് അടച്ചു കൊണ്ടിരിക്കുന്നത്.പെട്രോള്‍ പമ്പുകള്‍ നികുതിപിരിവ് കേന്ദ്രങ്ങളാക്കി മാറ്റി സമാനതയില്ലാത്ത ഔദ്യോഗിക കൊള്ളയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്നത്.

എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി നാളെ ഇന്ധന വിതരണ ടാങ്കറുകള്‍ തെരുവില്‍ തടഞ്ഞുകൊണ്ട് ജനകീയമായ പ്രതിഷേധത്തിന് തുടക്കം കുറിക്കുകയാണ്. സമ്പ്രദായിക സമര മുറകള്‍ കൊണ്ട് ജനങ്ങളുടെ വികാരമോ പ്രശ്‌നങ്ങളോ അധികാരികളുടെ കര്‍ണ്ണപടങ്ങളില്‍ എത്തുന്നില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ടാങ്കറുകള്‍ തടയാന്‍ തീരുമാനിച്ചത്.ഇന്ധന വിലക്കെതിരെ രാജ്യത്ത് ഉണ്ടാകാന്‍ പോകുന്ന സമര പരമ്പരയുടെ തുടക്കമാകും ഈ പ്രതിഷേധമെന്നും ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.എസ്ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടറി ലത്തീഫ് കോമ്പാറ, ജില്ലാ കമ്മിറ്റി അംഗം സി എസ് ഷാനവാസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Tags:    

Similar News