തിരുവല്ലയില്‍ കീടനാശിനി ശ്വസിച്ച് മരണം: സമഗ്രാന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല

മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മരണപ്പെട്ടവരുടെയും കീടനാശിനി ശ്വസിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെയും കുടുംബങ്ങളെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2019-01-21 04:07 GMT

പത്തനംതിട്ട: തിരുവല്ലയില്‍ കീടനാശിനി ശ്വസിച്ച് രണ്ട് കര്‍ഷകര്‍ മരിക്കാനിടയായതിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മരണപ്പെട്ട സനല്‍കുമാര്‍, മത്തായി ഈശോ എന്നിവരുടെയും കീടനാശിനി ശ്വസിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെയും കുടുംബങ്ങളെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് പ്രതിപക്ഷ നേതാവ് തിരുവല്ലയില്‍ സന്ദര്‍ശനം നടത്തിയത്.

തിരുവല്ലയിലും ചങ്ങനാശ്ശേരിയിലും അടക്കമുള്ള പ്രദേശങ്ങളില്‍ വ്യാജ കീടനാശിനികള്‍ വ്യാപകമാവുകയാണ്. എന്നാല്‍, ഏതൊക്കെ കീടനാശിനിയാണ് ഉപയോഗിക്കേണ്ടത്, അതിന്റെ അളവ് എന്നിവ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്താനുള്ള കൃഷി ഓഫിസര്‍മാര്‍ സമീപത്തെ കൃഷി ഓഫിസുകളില്ല എന്നതാണ് ഗുരുതരമായ പ്രശ്‌നം. കൃഷിവകുപ്പിന്റെ അനാസ്ഥയും നിരുത്തരവാദ സമീപനവുമാണ് ഇപ്പോഴുണ്ടായ ദുരന്തത്തിന് കാരണം. ഇതെക്കുറിച്ച് കൃഷിമന്ത്രിയോട് ഫോണില്‍ സംസാരിച്ചിരുന്നു. ഈമാസം 24ന് സ്ഥലം സന്ദര്‍ശിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. വ്യാജ കീടനാശിനി ഉപയോഗിക്കുന്നതുമൂലം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണുണ്ടാവുന്നത്. കീടനാശിനി ശ്വസിച്ചതിന്റെ പേരിലാണ് നാലുപേരാണ് ആശുപത്രിയിലായത്. ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ വരുത്തിവയ്ക്കുമെന്നതിനാല്‍ ഇക്കാര്യം ഗൗരവമായി കാണേണ്ടതാണ്. കീടനാശിനി ഉപയോഗിക്കുന്ന കര്‍ഷകര്‍ക്ക് പരിശീലനവും അവബോധമുണ്ടാക്കുന്നതിന് സ്ഥിരം സംവിധാനവുമൊരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതിനിടെ, അസ്വാഭാവികമരണത്തിന് കേസെടുത്ത പോലിസ് തുടര്‍നടപടിയെടുക്കുന്നതില്‍ ആശയക്കുഴപ്പത്തിലാണ്. രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരെ പ്രതിചേര്‍ക്കണമെന്ന കാര്യത്തിലാണ് തീരുമാനം നീളുന്നത്. നിരോധിത കീടനാശി അല്ലാത്തതിനാല്‍ കടയുടമയെ പ്രതിചേര്‍ക്കാനാവില്ല. കീടനാശിനിയുടെ അളവ് നിര്‍ദേശിക്കുന്നതില്‍ കൃഷി വകുപ്പിന് വീഴ്ചപറ്റിയതായാണ് പ്രാഥമിക നിഗമനം.




Tags:    

Similar News