അനുമതി കിട്ടാതെ കേരളത്തിൻ്റെ കൊവിഡ് പരിശോധനാ കിറ്റുകൾ
പതിനഞ്ച് മിനിറ്റ് കൊണ്ട് രക്തത്തില്‍ നിന്ന് ആന്റി ബോഡി കണ്ടെത്തി ഫലം ലഭ്യമാക്കുന്ന രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച റാപ്പിഡ് ആന്റി ബോഡി കിറ്റും എപ്രില്‍ 15 മുതല്‍ ഐസിഎംആറിന്റെ അനുമതി കാത്തുകിടക്കുന്നു.
തിരുവനന്തപുരം: കൊവിഡ്- 19 നേരിടാന്‍ കേരളം കണ്ടെത്തിയ പരിശോധനാകിറ്റുകള്‍ക്ക് അനുമതി കിട്ടാന്‍ വൈകുന്നു. കിറ്റുകള്‍ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതിയാണ് ലഭിക്കേണ്ടത്. തിരുവനന്തപുരത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ ശ്രീചിത്രയും രാജീവ്ഗാന്ധി ബയോ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടും വികസിപ്പിച്ചെടുത്ത നൂതന പരിശോധന കിറ്റുകള്‍ ആഴ്ച്ചകളോളമായി ഐസിഎംആറിന്റെ അനുമതിക്കായി കാത്തിരിക്കുന്നത്.
നിലവില്‍ ഉപയോഗിക്കുന്ന പിസിആര്‍ സ്രവപരിശോധനയെക്കാള്‍ വേഗത്തിലും കൃത്യതയിലും ഫലം ലഭിക്കുന്ന ശ്രീചിത്രയുടെ ആര്‍ടി ലാംപ് കിറ്റാണ് ഇതില്‍ പ്രധാനം. സ്രവത്തിലൂടെ വൈറസിന്റെ എന്‍-ജീന്‍ കണ്ടെത്തി പരിശോധിക്കുന്നത്തിലൂടെ 10 മിനിറ്റ് കൊണ്ട് ഫലം ലഭിക്കും. നിലവില്‍ ഉപയോഗത്തിലുള്ള പിസിആര്‍ സ്രവപരിശോധന കിറ്റില്‍ 5 മണിക്കൂറാണ് പരിശോധന ഫലത്തിനായുളള കാത്തിരിപ്പ് ഒരു മെഷീനില്‍ ഒരു ബാച്ചില്‍ 30 സാമ്പിളുകള്‍ വരെ പരിശോധിക്കാനാകുമെന്നതും സവിശേഷതയാണ്.
പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ ആളുകളുമെത്തുന്ന സാഹചര്യത്തില്‍ പരിശോധന കിറ്റുകള്‍ക്ക് അനുമതി ലഭിക്കാത്തത് വരും ദിവസങ്ങളില്‍ വെല്ലുവിളിയാകും. വൈറസ് ബാധ നിയന്ത്രണത്തിലായെങ്കിലും പ്രവാസി മലയാളികള്‍ മടങ്ങി വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ട സാഹചര്യമാണ് കേരളത്തിന് മുന്നിലുള്ളത്. ഈ പ്രതിസന്ധിക്കിടെയാണ് ഐസിഎംആര്‍ നിര്‍ദേശ പ്രകാരം ശ്രീചിത്രയുടെ ടെസ്റ്റ് കിറ്റ് ആലപ്പുഴയിലെ ദേശീയ വൈറാളജി ലാബില്‍ നടത്തിയ പരിശോധനയില്‍ നൂറു ശതമാനം കൃത്യതത രേഖപ്പെടുത്തിയെങ്കിലും ഇതുവരേയും ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടില്ല. എപ്രില്‍ 16ന് തന്നെ കിറ്റ് സജ്ജമാണെങ്കിലും മൂന്നാഴ്ച്ചയായി ഉപയോഗത്തിനായി അനുമതി കാത്തിരിക്കുകയാണ്.
പതിനഞ്ച് മിനിറ്റ് കൊണ്ട് രക്തത്തില്‍ നിന്ന് ആന്റി ബോഡി കണ്ടെത്തി ഫലം ലഭ്യമാക്കുന്ന രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച റാപ്പിഡ് ആന്റി ബോഡി കിറ്റും എപ്രില്‍ 15 മുതല്‍ ഐസിഎംആറിന്റെ അനുമതി കാത്തുകിടക്കുന്നു. അതേസമയം ഐസിഎംആറിന്റെ കൂടുതല്‍ പരിശോധന പൂര്‍ത്തിയാക്കാനുള്ളതിനാലാണ് അനുമതി വൈകുന്നതെന്നതാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ഒരാഴ്ചക്കിടെ പ്രതിദിനം ശരാശരി ആയിരത്തിനടുത്ത് കൊവിഡ് പരിശോധനകളാണ് സംസ്ഥാനത്ത് നടന്നത്. ഇവയെല്ലാം പിസിആര്‍ സ്രവ പരിശോധനകളാണ്. വരുംദിനങ്ങളില്‍ പ്രവാസികളും മറുനാടന്‍ മലയാളികളും കൂടുതലായി എത്തുമെന്നതിനാല്‍ ഈ കിറ്റുകള്‍ക്ക് ഐസിഎംആര്‍ അനുമതി ലഭ്യമായാല്‍ കൊവിഡ് പരിശോധനയ്ക്ക് ഗതിവേഗം കൂട്ടാനാകും.