പെഗാസസ്: ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ഞെട്ടിക്കുന്നതെന്ന് എം എ ബേബി

ബോഫോഴ്‌സ് പീരങ്കി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി രാജീവ് ഗാന്ധിക്ക് എങ്ങനെ രാഷ്ട്രീയ ദുരന്തമായോ അത്തരത്തില്‍ നരേന്ദ്രമോദിയുടെ പതനത്തിന്റെ ആധാരശിലകളിലൊന്നാവും സഹപ്രവര്‍ത്തകരടക്കമുള്ളവരില്‍ വിദേശ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നടത്തിയ ചാരപ്പണി.

Update: 2022-01-29 18:10 GMT

ഇസ്രായേല്‍ നിര്‍മ്മിത പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച് ന്യൂയോര്‍ക്ക് ടൈംസ് പത്രം പുറത്തു വിടുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി.പ്രധാനമന്ത്രി നരേന്ദ്രമോദി 2017ല്‍ നടത്തിയ ഒരു ഇസ്രായേല്‍ സന്ദര്‍ശനത്തിലാണ് പെഗാസസ് വാങ്ങാന്‍ തീരുമാനിക്കുന്നത്. ഒരു മിസൈല്‍ ഇടപാട് അടക്കമാണ് ഈ സന്ദര്‍ശനത്തില്‍ ധാരണയായത്.

വിവിധ രാഷ്ട്രങ്ങള്‍ക്ക് അവരവരുടെ ദേശീയ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വിവിധ രഹസ്യാന്വേഷണ സംവിധാനങ്ങള്‍ ഉണ്ട്. സിവില്‍ സംവിധാനങ്ങളുടെയും സൈനിക വ്യവസ്ഥയുടെയും ഭാഗമായി ഇത്തരം സംവിധാനങ്ങളുണ്ട്. പക്ഷേ, ഒരു വിദേശ കമ്പനിയുടെ നിയന്ത്രണത്തിലുള്ള സോഫ്റ്റ്‌വെയറിലൂടെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍, പ്രതിപക്ഷ നേതാക്കള്‍, ഉദ്യോഗസ്ഥര്‍, പത്രപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍ ചാരപ്പണി നടത്താന്‍ ശ്രമിച്ചു എന്നതാണ് പെഗാസസ് വെളിപ്പെടുത്തലുകളിലൂടെ പുറത്തു വരുന്നത്. ഇത് നഗ്‌നമായും നിയമവിരുദ്ധവും അപലപനീയവുമാണ്-എം എ ബേബി ചൂണ്ടിക്കാട്ടി.

ബോഫോഴ്‌സ് പീരങ്കി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി രാജീവ് ഗാന്ധിക്ക് എങ്ങനെ രാഷ്ട്രീയ ദുരന്തമായോ അത്തരത്തില്‍ നരേന്ദ്രമോദിയുടെ പതനത്തിന്റെ ആധാരശിലകളിലൊന്നാവും സഹപ്രവര്‍ത്തകരടക്കമുള്ളവരില്‍ വിദേശ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നടത്തിയ ചാരപ്പണി.

ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ കേസ് വിസ്താരം നടന്ന സന്ദര്‍ഭത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ആവര്‍ത്തിച്ച് അസത്യം പറയുകയായിരുന്നു എന്നകാര്യം സ്മരണീയമാണ്. എക്കാലവും ഫാസിസത്തിന്റെ മുഖ്യ ആശ്രയം പലതരം അസത്യപ്രയോഗങ്ങളാണ് എന്നതും മറക്കാതിരിക്കണമെന്ന് എം എ ബേബി ഓര്‍മിപ്പിച്ചു.


.

Tags:    

Similar News