പത്തനംതിട്ട ബാങ്ക് തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

സ്വന്തം പേരിലുള്ള നാല് അക്കൗണ്ടുകളിലേക്ക്‌ വിജീഷ് വർഗീസ് 5,39,79,448 രൂപയാണ് മാറ്റിയത്. ഭാര്യയുടെ പേരിലുള്ള മൂന്ന് അക്കൗണ്ടുകളിലേക്ക്‌ 2,54,44,170 രൂപയും

Update: 2021-05-20 01:55 GMT

പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട രണ്ടാം ശാഖയിൽനിന്ന് ജീവനക്കാരൻ വിജീഷ് വർഗീസ് 8.13 കോടി തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം സംസ്ഥാന ക്രൈബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ചിന്റെ തിരുവല്ലയിലെ ജില്ലാ യൂനിറ്റിനാണ് അന്വേഷണച്ചുമതല. പ്രഥമവിവര റിപോർട്ട് ക്രൈംബ്രാഞ്ച് പത്തനംതിട്ട കോടതിയിൽ സമർപ്പിച്ചു. പത്തനംതിട്ട പോലിസാണ് ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്.

അതിനിടെ, കനറാ ബാങ്ക് രണ്ടാം ശാഖയിൽ, ക്ലോസ് ചെയ്യാൻ അക്കൗണ്ട് ഉടമകൾ ആവശ്യപ്പെട്ട എസ്ബി അക്കൗണ്ടുകളും ബാങ്കിലെ കാഷ്യർ കം ക്ലാർക്കായിരുന്ന പ്രതി തട്ടിപ്പിനായി ദുരുപയോഗം ചെയ്തെന്നാണ് സൂചന. ഉടമകളുടെ ആവശ്യപ്രകാരം എസ്ബി അക്കൗണ്ടുകൾ ക്ലോസ് ചെയ്തെന്ന് വരുത്തുകയും തട്ടിപ്പിനായി ഇവ നിലനിർത്തുകയും ചെയ്തെന്ന് ഓഡിറ്റിൽ കണ്ടെത്തി. ദീർഘകാല നിക്ഷേപങ്ങൾ ക്ലോസ് ചെയ്ത പണം ഇത്തരം ഒൻപത് അക്കൗണ്ടുകളിലേക്കാണ് ആദ്യം നിക്ഷേപിച്ചത്. 82 ഇടപാടുകൾ ഈ രീതിയിൽ നടത്തി.

പണം നിക്ഷേപിക്കുമ്പോഴും പിൻവലിക്കപ്പെടുമ്പോഴും അക്കൗണ്ട് ഉടമയ്ക്ക് എസ്എംഎസ് സന്ദേശം ലഭിക്കേണ്ടതാണ്. എന്നാൽ, ഇത് ഒഴിവാക്കാൻ, അക്കൗണ്ടിൽ നിന്നു മൊബൈൽ ഫോൺ നമ്പർ നീക്കി. പിന്നീട്, ഈ അക്കൗണ്ടുകളിലെ തുക പ്രതിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക്‌ മാറ്റി. സ്വന്തം പേരിലുള്ള നാല് അക്കൗണ്ടുകളിലേക്ക്‌ വിജീഷ് വർഗീസ് 5,39,79,448 രൂപയാണ് മാറ്റിയത്. ഭാര്യയുടെ പേരിലുള്ള മൂന്ന് അക്കൗണ്ടുകളിലേക്ക്‌ 2,54,44,170 രൂപയും മാറ്റിയെന്നും ഓഡിറ്റിൽ കണ്ടെത്തി.

അമ്മയുടെയും ഭാര്യാപിതാവിന്റെയും പേരിലുള്ള അക്കൗണ്ടുകളിലേക്ക്‌ കുറച്ച് തുകയേ ഇട്ടുള്ളൂ. അതേസമയം, വിജേഷ് വർഗീസ് തന്റെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റിയത് കൂടാതെ ഒന്നരക്കോടി രൂപ കൂടി ബാങ്ക് ശാഖയിൽ നിന്ന് നഷ്ടപ്പെട്ടതായി സംശയിക്കുന്നുണ്ട്. ഇത് വിജീഷ് വർഗീസ് തന്നെ മറ്റേതെങ്കിലും മാർഗത്തിൽ തിരിമറി നടത്തിയതാണോയെന്നും അന്വേഷിക്കുന്നുണ്ട്.