പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്‌നചിത്രം പകര്‍ത്തി; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസ്

Update: 2021-11-28 04:02 GMT

പത്തനംതിട്ട: തിരുവല്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്‌നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരേ കേസ്. സിപിഎം തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോന്‍, ഡിവൈഎഫ്‌ഐ നേതാവ് നാസര്‍ എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. നഗ്‌നചിത്രം പ്രചരിപ്പിച്ചതിന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം ആര്‍ മനു, തിരുവല്ല നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാരും അഭിഭാഷകനും ഉള്‍പ്പെടെ 10 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. സിപിഎം മുന്‍ വനിതാ നേതാവിന്റെ പരാതിയിലാണ് കേസ്. ഈ വര്‍ഷം മെയ് മാസത്തിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടായത്.

സിപിഎം പ്രവര്‍ത്തകയായിരുന്ന വീട്ടമ്മയാണ് നേതാക്കളുടെ ആക്രമണത്തിനിരയായത്. കാറില്‍ കയറ്റിയ ശേഷം മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി ലൈംഗികമായി ഉപദ്രവിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് പരാതി. സോഷ്യല്‍ മീഡിയയില്‍ അടക്കം ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. സംഭവത്തിന് പിന്നാലെ യുവതിയോട് പ്രതികള്‍ രണ്ടുലക്ഷം ആവശ്യപ്പെട്ട് നിരന്തരം ബന്ധപ്പെട്ടു. തുടര്‍ന്നാണ് വീട്ടമ്മ പരാതി നല്‍കിയത്. പീഡനം, നഗ്‌നദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടല്‍ എന്നീ വകുപ്പുകളാണ് സജിക്കും, നാസറിനുമെതിരേ ചുമത്തിയിരിക്കുന്നത്.

സിപിഎം നേതാക്കള്‍ക്കെതിരേ തുടക്കത്തില്‍ കേസെടുക്കാന്‍ പോലിസ് തയ്യാറായില്ലെന്ന് പരാതിയുണ്ട്. പത്തനംതിട്ട എസ്പിക്ക് നല്‍കിയ പരാതി തിരുവല്ല ഡിവൈഎസ്പിക്ക് കൈമാറിയ ശേഷമാണ് നടപടിയുണ്ടായത്. സജിമോന്‍ നേരത്തയും പീഡനക്കേസിലെ പ്രതിയാണ്. വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഡിഎന്‍എ പരിശോധനയില്‍ ആള്‍മാറാട്ടത്തിന് ഇയാള്‍ ശ്രമിച്ചിരുന്നു. ഈ സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയായിരുന്ന സജിമോനെ പാര്‍ട്ടി തരംതാഴ്ത്തിയിരുന്നു.

Tags:    

Similar News