പാലത്തായി പീഡനം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

കുറ്റപത്രം വൈകിപ്പിച്ചും പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയും പ്രതിയെ രക്ഷിക്കാനും കേസ് ദുര്‍ബലമാക്കാനും ആസൂത്രിത ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണം.

Update: 2021-05-30 14:51 GMT

കൊച്ചി: കണ്ണൂര്‍ പാലത്തായിയില്‍ ഒന്‍പതു വയസുകാരി ബിജെപി നേതാവായ അധ്യാപകനാല്‍ ക്രൂരമായ പീഡനത്തിനിരയായ കേസില്‍ പുതിയ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കി അറസ്റ്റുചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെകെ റൈഹാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

കുറ്റപത്രം വൈകിപ്പിച്ചും പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയും പ്രതിയെ രക്ഷിക്കാനും കേസ് ദുര്‍ബലമാക്കാനും ആസൂത്രിത ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണം. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തലവന്‍ ഐജി എസ് ശ്രീജിത്ത് പ്രതിയെ രക്ഷിക്കാന്‍ വഴിവിട്ട ഇടപെലുകള്‍ നടത്തി. പുതിയ അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗീക പീഡനത്തിനിരയായതായി വ്യക്തമായിരിക്കുകയാണ്.

ഈ കണ്ടെത്തലോടെ ഇതുവരെ കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി വ്യക്തമായിരിക്കുന്നു. ആയതിനാല്‍ കേസില്‍ പ്രതിക്ക് അനുകൂല നിലപാടെടുത്ത ഐജി എസ് ശ്രീജിത്ത് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു സസ്‌പെന്റ് ചെയ്യണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.