പാലത്തായി പോക്സോ കേസ് തടവുകാരന് ചട്ടം ലംഘിച്ച് പരോള്‍; പ്രതിയെ രക്ഷപ്പെടുത്താനുള്ള സിപിഎം ശ്രമത്തിന്റെ തുടര്‍ച്ച: ജോണ്‍സണ്‍ കണ്ടച്ചിറ

Update: 2026-02-21 08:25 GMT

കണ്ണൂര്‍: ജില്ലയിലെ പാലത്തായിയില്‍ പത്തു വയസ്സുകാരിയെ നിരന്തരം പീഡനത്തിരയാക്കിയ കേസില്‍ ജീവിതാന്ത്യം വരെ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കുനിയില്‍ പത്മരാജന് ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പരോള്‍നീട്ടി നല്‍കിയ സര്‍ക്കാര്‍ നടപടി പ്രതിയെ രക്ഷപ്പെടുത്താനുള്ള സിപിഎം ശ്രമത്തിന്റെ തുടര്‍ച്ചയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ.

ശിക്ഷ വിധിച്ചിട്ട് മൂന്നുമാസം മാത്രമേ ആയിട്ടുള്ളൂ എന്നിരിക്കെ ജയില്‍ ചട്ടം 307 വകുപ്പു പ്രകാരം ബലാല്‍സംഗ കേസുകളിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ പാടില്ല എന്ന വ്യവസ്ഥ ലംഘിച്ച് പരോള്‍ നല്‍കിയ നടപടി പ്രതിഷേധാര്‍ഹമാണ്. കേസിന്റെ തുടക്കം മുതല്‍ പ്രതിയെ രക്ഷിക്കാനുള്ള ഒട്ടേറെ ഇടപെടലുകള്‍ സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, പ്രതി കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചതോടെ തങ്ങളുടെ നിരന്തരമായ ഇടപെടലിന്റെ ഭാഗമായിട്ടാണ് ശിക്ഷിക്കപ്പെട്ടത് എന്ന് വരുത്തി തീര്‍ക്കാനും സിപിഎം നേതാക്കള്‍ ശ്രമിച്ചിരുന്നു.

ബിജെപി നേതാവായ പ്രതി ശിക്ഷിക്കപ്പെടുന്നതില്‍ തുടക്കം മുതല്‍ക്കേ സിപിഎം നേതാക്കള്‍ക്കാണ് അസ്വസ്ഥത ഉണ്ടായിരുന്നത്. ഇതിന് അടിവരയിടുന്നതാണ് ഇപ്പോഴത്തെ ഇടപെടല്‍. സംഘപരിവാര്‍ വിദ്വേഷ പ്രചാരണത്തിന് വേണ്ടി നിര്‍മ്മിച്ച കേരള സ്റ്റോറിയിലെ ഉള്ളടക്കത്തിനെതിരെ ബീഫ് ഫെസ്റ്റിവല്‍ നടത്തി പ്രതിഷേധിക്കുന്ന എസ്എഫ്ഐ ആഭ്യന്തരവകുപ്പിലെ ആര്‍എസ്എസ് സ്വാധീനത്തിനെതിരെ മൗനം പാലിക്കുന്നത് അപഹാസ്യമാണ്. സര്‍ക്കാര്‍ നടപടിക്കെതിരെ ഇരയുടെ കുടുംബത്തിനൊപ്പം പാര്‍ട്ടി നിലയുറപ്പിക്കുമെന്നും ആവശ്യമായ നിയമസഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






Tags: