പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന് ഗവര്‍ണര്‍ നിയമോപദേശം തേടി

മുൻ മന്ത്രിയായ വികെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പ് പ്രകാരം ഗവര്‍ണറുടെ അനുമതി വേണം. പൊതുസേവകന്റെ ഔദ്യോഗിക ജോലിയുടെ ഭാഗമായിട്ടുള്ള അന്വേഷണത്തിന് ഗവ‍ര്‍ണറുടെ അനുമതി വേണമെന്നാണ് ഈ നിയമം.

Update: 2020-01-02 07:05 GMT

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് കൂടുതൽ കുരുക്കിലേക്ക്. ഇദ്ദേഹത്തിനെതിരെ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സമീപിച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.

ഭരണഘടനയ്ക്കും നിയമത്തിനും വിധേയമായി പ്രവര്‍ത്തിക്കണമെന്നത് ഓരോ ഇന്ത്യാക്കാരന്റെയും കര്‍ത്തവ്യമാണ്. എല്ലാ കാര്യങ്ങളും പരിഗണിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നും ഗവർണർ പ്രതികരിച്ചു. കഴിഞ്ഞ സപ്തംബറിലാണ് വിജിലൻസ് വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാൻ ഗവര്‍ണറുടെ അനുമതി തേടിയത്. മുൻ മന്ത്രിയായ വികെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പ് പ്രകാരം ഗവര്‍ണറുടെ അനുമതി വേണം. പൊതുസേവകന്റെ ഔദ്യോഗിക ജോലിയുടെ ഭാഗമായിട്ടുള്ള അന്വേഷണത്തിന് ഗവ‍ര്‍ണറുടെ അനുമതി വേണമെന്നാണ് ഈ നിയമം. ഇത് പ്രകാരമാണ് വിജിലൻസ് സെപ്തംബറിൽ കത്ത് നൽകിയത്.

വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ തെളിവുകള്‍ എന്തൊക്കെയെന്ന് വിശദമാക്കി റിപ്പോ‍ർട്ട് നൽകാൻ വിജിലൻസിനോട് ഗവർണർ ആവശ്യപ്പെട്ടു. വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിജിലൻസ് ഡയറക്ട‍ര്‍ അനിൽകാന്തിനെയും ഐജി എസ് വെങ്കിടേശിനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തിയിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഇപ്പോൾ എജിയോട് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. 

Tags:    

Similar News