ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഭരണച്ചുമതല താല്‍ക്കാലിക ഭരണസമിതിക്ക്
തിരുവിതാംകൂർ രാജകുടുംബത്തിന്‍റെ അധികാരം സുപ്രീംകോടതി അംഗീകരിച്ചു. ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതി തുടരാനാണ് തീരുമാനം.
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തർക്കം തീർപ്പാക്കി സുപ്രീംകോടതി. ക്ഷേത്രത്തിന്‍റെ ഭരണച്ചുമതല താല്‍ക്കാലിക ഭരണസമിതിക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. തിരുവിതാംകൂർ രാജകുടുംബത്തിന്‍റെ അധികാരം സുപ്രീംകോടതി അംഗീകരിച്ചു. ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതി തുടരാനാണ് തീരുമാനം. തിരുവനന്തപുരം ജില്ല ജഡ്ജിയുടെ അധ്യക്ഷതയിലാണ് താല്‍ക്കാലിക ഭരണസമിതി. പുതിയൊരു കമ്മിറ്റി വരുന്നത് വരെ സമിതി തുടരും. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സുപ്രീംകോടതിയില്‍ സമർപ്പിച്ച അപ്പീലാണ് തീർപ്പാക്കിയത്.
സർക്കാർ സുപ്രീംകോടതിയുടെ വിധി അംഗീകരിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സുപ്രീംകോടതി എന്താണോ പറയുന്നത് അത് നടപ്പിലാക്കാനാണ് സർക്കാറെന്നും മന്ത്രി വ്യക്തമാക്കി. രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധിയിൽ സന്തോഷം ഉണ്ടെന്ന് തിരുവിതാംകൂര്‍ രാജകുടുംബം പ്രതികരിച്ചു. സന്തോഷം മാത്രം, ഒപ്പം നിന്നവരോടും പ്രാര്‍ത്ഥിച്ചവരോടുമെല്ലാം നന്ദിയും സന്തോഷവും അറിയിക്കുന്നു എന്നാണ് രാജ കുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയുടെ ആദ്യ പ്രതികരണം. വിധിയുടെ വിശദാംശങ്ങൾ മുഴുൻ അറിഞ്ഞിട്ടില്ല, നിയമ വിഗദ്ധരുമായി ആശയ വിനിമയം നടത്തിവരികയാണെന്നും രാജകുടുംബം പ്രതികരിച്ചു.