സികെ ജാനു നാലരലക്ഷം രൂപ നൽകിയത് സികെ ശശീന്ദ്രന്റെ ഭാര്യയ്‌ക്ക്; എംഎസ്എഫ് നേതാവിന്‍റെ മൊഴിയെടുത്ത് പോലിസ്

നാല് ലക്ഷത്തി അമ്പതിനായിരം രൂപ കൽപ്പറ്റയിലെ കേരള ബാങ്കിലെത്തി മുൻ എംഎൽഎ സി കെ ശശീന്ദ്രന്‍റെ ഭാര്യയ്ക്ക് സി കെ ജാനു കൈമാറിയെന്നാണ് നവാസ് പോലിസിന് നൽകിയിരിക്കുന്ന മൊഴി.

Update: 2021-06-19 12:13 GMT

വയനാട്: സി കെ ജാനുവിന് കെ സുരേന്ദ്രൻ 50 ലക്ഷം കോഴ നൽകിയെന്ന കേസിൽ സുൽത്താൻ ബത്തേരി പോലിസ് സ്റ്റേഷനിലേക്ക് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസിനെ വിളിച്ചു വരുത്തി പോലിസ് മൊഴിയെടുത്തു. കെ സുരേന്ദ്രൻ നൽകിയ പണം സി കെ ജാനു സിപിഎമ്മിന് കൈമാറിയെന്ന് പി കെ നവാസ് പോലിസിന് മൊഴി നൽകി.

നാല് ലക്ഷത്തി അമ്പതിനായിരം രൂപ കൽപ്പറ്റയിലെ കേരള ബാങ്കിലെത്തി മുൻ എംഎൽഎ സി കെ ശശീന്ദ്രന്‍റെ ഭാര്യയ്ക്ക് സി കെ ജാനു കൈമാറിയെന്നാണ് നവാസ് പോലിസിന് നൽകിയിരിക്കുന്ന മൊഴി. ജാനുവിനെ എൻഡിഎയിലേക്ക് മടക്കികൊണ്ടുവന്ന് ബത്തേരിയിൽ സ്ഥാനാർത്ഥിയാക്കാൻ സുരേന്ദ്രൻ 50 ലക്ഷം നൽകിയെന്നാണ് ആരോപണം.

ജെആർപി ട്രഷറർ പ്രസീദ അഴീക്കോടാണ് സുരേന്ദ്രന്‍റേത് എന്ന് അവകാശപ്പെടുന്ന ശബ്‌ദരേഖ പുറത്തുവിട്ടത്. ഇതേത്തുടർന്ന് പി കെ നവാസ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹരജി നൽകുകയായിരുന്നു. കോടതി നിർദേശപ്രകാരമാണ് പോലിസ് കേസെടുത്തത്.

കേസിൽ ഇനി ആരുടെയൊക്കെ മൊഴി എടുക്കേണ്ടതുണ്ട് എന്ന കാര്യത്തിൽ പോലിസ് തീരുമാനം ഉടനുണ്ടാകുമെന്നാണ് വിവരം. കൽപ്പറ്റ കോടതിയുടെ ഉത്തരവിനെ തുടർന്ന് ഇന്നലെയാണ് ബത്തേരി പോലിസ് സുരേന്ദ്രനെതിരെ കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്. സുരേന്ദ്രൻ ജാനുവിന് പണം നൽകിയെന്ന് ആരോപണമുന്നയിച്ച ജെആർപി നേതാക്കളായ പ്രസീദ, പ്രകാശൻ ബാബു എന്നിവരുടെ മൊഴിയും എടുക്കുമെന്നാണ് വിവരം.