ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറിയ ദേവാലയങ്ങളില്‍ തിരികെ പ്രവേശിക്കുമെന്ന് യാക്കോബായ സഭ;സമാധാനം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഓര്‍ത്തഡോക്സ് സഭ

ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറിയ പള്ളികളില്‍ ഡിസംബര്‍ 13ന് വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കായി കയറുമെന്ന് യാക്കോബായ സഭ സമരസമിതി കണ്‍വീനര്‍ തോമസ് മോര്‍ അലക്സന്ത്രയോസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.സഭയുടെ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പള്ളികള്‍ പൂട്ടിക്കുവാനും അതിക്രമിച്ച് കയറുവാനുളള നീക്കങ്ങളെ നിയമപരമായി നേരിടുവാനും തീരുമാനിച്ചതായി ഓര്‍ത്തഡോക്സ് വിഭാഗം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

Update: 2020-12-05 13:13 GMT

കൊച്ചി: പള്ളികളുടെ അവകാശത്തെച്ചൊല്ലി ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകള്‍ തമ്മില്‍ തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നു.ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറിയ ദേവാലയങ്ങളില്‍ തിരികെ പ്രവേശിക്കുമെന്ന പ്രഖ്യാപനവുമായി യാക്കോബായ സഭാ നേതൃത്വവും പള്ളികളില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വവും രംഗത്തെത്തി.ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറിയ പള്ളികളില്‍ ഡിസംബര്‍ 13ന് വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കായി കയറുമെന്നും സെമിത്തേരികളില്‍ പ്രവേശിപ്പിച്ച് പൂര്‍വ്വികര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുമെന്നും യാക്കോബായ സഭ സമരസമിതി കണ്‍വീനര്‍ തോമസ് മോര്‍ അലക്സന്ത്രയോസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

സുപ്രീം കോടതി വിധിയുടെ മറവില്‍ 52 ദേവാലയങ്ങളാണ് ഇതിനോടകം യാക്കോബയ സഭയ്ക്ക് നല്‍കിയിട്ടുള്ളത്. ഈ പള്ളികള്‍ തിരികെ ലഭിക്കുന്നതിനുള്ള സമരപരിപാടികള്‍ക്ക് നാളെ തുടക്കം കുറിക്കുമെന്ന് യാക്കോബായ സഭാ നേതൃത്വം വ്യക്തമാക്കി. പള്ളികള്‍ക്ക് മുന്നില്‍ നാളെ മുതല്‍ സമരപരിപാടികള്‍ ആരംഭിക്കും. വൈദികരും വിശ്വാസികളും റിലേ സത്യാഗ്രഹം അനുഷ്ടിക്കും. മീനങ്ങാടി മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് ഡിസംബര്‍ 15ന് തുടക്കമാകും. വിശ്വാസികള്‍ ഒപ്പിട്ട ഭീമ ഹരജി മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും സമര്‍പ്പിക്കും. അനുകൂലമായ നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ ജനുവരി ഒന്ന് മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സഭാ വിശ്വാസികളും വൈദികരും അനശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും യാക്കോബായ സഭാ നേതൃത്വം വ്യക്തമാക്കി. പോള്‍ വട്ടവേലില്‍, സികെ ഷാജി ചൂണ്ടയില്‍, അഡ്വ. പീറ്റര്‍ ഏലിയാസ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

എന്നാല്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുന്ന വിശ്വാസികളെ തടയില്ലെന്നും പളളികളില്‍ നിലനില്‍ക്കുന്ന സമാധാനം തകര്‍ക്കുവാന്‍ അനുവദിക്കുകയില്ലെന്നും ഓര്‍ത്തഡോക്സ് സഭാ നേതൃത്വം പറഞ്ഞു. സഭയുടെ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പള്ളികള്‍ പൂട്ടിക്കുവാനും അതിക്രമിച്ച് കയറുവാനുളള നീക്കങ്ങളെ നിയമപരമായി നേരിടുവാനും തീരുമാനിച്ചതായി ഓര്‍ത്തഡോക്സ് വിഭാഗം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം കാണനാകുമെന്ന വിശ്വാസത്തിലാണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന് ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യോഹനോന്‍ മാര്‍ ദിയോസ്‌ക്കോറസ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് വട്ടം നടത്തിയ ചര്‍ച്ചയും പരാജയമായിരുന്നു. സുപ്രീം കോടതി വിധി കാറ്റില്‍ പറത്തിയുളള ഒത്തുതീര്‍പ്പുകള്‍ക്കാണ് യാക്കോബായ സഭാ നേതൃത്വം ശ്രമിക്കുന്നതെന്നും അദേഹം പറഞ്ഞു.

Tags:    

Similar News