ഇടുക്കി ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്; തെക്കൻ കേരളത്തിൽ മഴ തുടരുന്നു

തെക്കൻ കേരളത്തിലെ മലയോര മേഖലയിൽ ശക്തമാം മഴ തുടരുകയാണ്. തിരുവനന്തപുരത്ത് മലയോര മേഖലയിൽ രണ്ട് മണിക്കൂറായി കനത്ത മഴ തുടരുന്നു. വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി.

Update: 2020-05-29 09:30 GMT

തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഇന്നും നാളെയും 'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ചു. മഴക്കാലം എത്തിയ ശേഷം ആദ്യമായാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കാണ് സാധ്യത. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. 

ഉരുൾപൊട്ടൽ/ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയിൽ വിള്ളലുകൾ കാണപ്പെടുകയും ചെയ്യ്ത പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കണം. 

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകി.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം  ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നി ജില്ലകളിലും  കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, തെക്കൻ കേരളത്തിലെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്ത് മലയോര മേഖലയിൽ രണ്ട് മണിക്കൂറായി കനത്ത മഴ തുടരുന്നു. വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. ശക്തമായ മഴ തുടർന്നാൽ അരുവിക്കര ഡാം തുറക്കാൻ സാധ്യതയുണ്ട്. കരമനയാറിൻ്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

Tags:    

Similar News