എസ്എഫ്‌ഐക്കാരെ എസ്എഫ്‌ഐ തന്നെ ആക്രമിക്കുന്നതിന് 24 വര്‍ഷത്തെ പഴക്കം, മാധ്യമപ്രവര്‍ത്തകന്റെ അനുഭവ കുറിപ്പ്

'നിന്നെ ഒഴിവാക്കണം എന്ന് പറഞ്ഞിട്ടും ഓറു കേക്കുന്നില്ല. നീ പെട്ടന്ന് ഈട (SFI സംസ്ഥാന കമ്മിറ്റി ഓഫീസില്‍) വാ.'പിറ്റേന്ന് ഞങ്ങള്‍ മാറി നിന്നു. അതുകൊണ്ട് അടി കൊണ്ടില്ല.

Update: 2019-07-13 10:03 GMT

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐക്കാര്‍ ഇടതു അനുഭാവികളെ ആക്രമിക്കുന്ന രിതി വളരെ നേരത്തെ തന്നെയുണ്ടായിരുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍.മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും ഓപ്പണ്‍ മാഗസിന്‍ അസി.എഡിറ്ററുമായ എന്‍പി ഉല്ലേഖാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ തന്റെ അനുഭവം പങ്കുവച്ചത്.

എന്‍പി ഉല്ലേഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

1995. കാര്യവട്ടത്ത് പഠിക്കുന്ന കാലം. (കറങ്ങിനടന്നു എന്നതാണ് കൂടുതല്‍ ശരി). ഞങ്ങളില്‍ ചിലരെ തല്ലാന്‍ വേണ്ടി കൂടെ നടന്നിരുന്ന ചിലര്‍ തന്നെ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് കുറെ തെണ്ടികളെ വിളിച്ചു കൊണ്ടുവന്നു. ഈ പ്ലാന്‍ ലീക്ക് ആയി. തലേദിവസം തന്നെ അന്ന് ജില്ലയുടെ ചാര്‍ജ് ഉണ്ടായിരുന്ന അബ്ദുള്ളക്കുട്ടി എന്നെ ഹോസ്റ്റലില്‍ വിളിച്ചു പറഞ്ഞു. 'നിന്നെ ഒഴിവാക്കണം എന്ന് പറഞ്ഞിട്ടും ഓറു കേക്കുന്നില്ല. നീ പെട്ടന്ന് ഈട (SFI സംസ്ഥാന കമ്മിറ്റി ഓഫീസില്‍) വാ.'പിറ്റേന്ന് ഞങ്ങള്‍ മാറി നിന്നു. അതുകൊണ്ട് അടി കൊണ്ടില്ല. ആലോചിക്കണം ഞങ്ങളില്‍ എല്ലാവരും SFI അല്ലെങ്കില്‍ ഇടതുപക്ഷ പ്രവര്‍ത്തകരായിരുന്നു. നിരന്തരമായി തര്‍ക്കിക്കുമെന്നല്ലാതെ ഞങ്ങള്‍ക്ക് വേറെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. തര്‍ക്കങ്ങള്‍ വളരെ ക്രീയേറ്റീവ് ആണെന്നാണ് ഞങ്ങള്‍ കരുതിയത് അത് വരെ. SFI എന്ന റൊമാന്റിക് concept തിരുവനന്തപുരത്തെങ്കിലും ഗുണ്ടകളുടെ കയ്യില്‍ അന്നേ അകപ്പെട്ടിരുന്നു. അതാണ് സത്യം. പറയാതിരിക്കാന്‍ വയ്യ.

ഇന്ന് നടന്നത് ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. ഗുണ്ടകള്‍ക്ക് വേണ്ടി വാദിക്കാന്‍ ഒരാളും നില്‍ക്കരുത്. ലക്ഷ്യബോധമില്ലാതെ അവരെ ന്യായീകരിച്ചാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ കൂടുതല്‍ വഷളാവും. അല്ലെങ്കില്‍ ഒരു temporary setback ന് ശേഷം കാര്യങ്ങള്‍ നേരെയാവും. ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും നന്നല്ല.