നാട്ടാനകളുടെ സംരക്ഷണത്തിന് ഓണ്‍ലൈന്‍ മോണിട്ടറിങ് സിസ്റ്റം

ശാസ്ത്രീയമായി തിരിച്ചറിയുന്നതിന് 512 നാട്ടാനകളുടെ ഡിഎന്‍എ പ്രൊഫൈലിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. പൊതുജന പങ്കാളിത്തത്തോട് കൂടി നാട്ടാന പരിപാലനചട്ടം നടപ്പിലാക്കുന്നതിന് ഒരു മൊബൈല്‍ ആന്റ് വെബ് ആപല്‍ക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്.

Update: 2019-06-10 11:39 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ നാട്ടാനകളുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ രാജു. നാട്ടാനകളെ സംബന്ധിച്ച എല്ലാ വിവരങ്ങളും അടങ്ങിയ ഡാറ്റാബാങ്ക് തയ്യാറാക്കി സൂക്ഷിച്ചിട്ടുണ്ട്. പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളും മറ്റ് തര്‍ക്കങ്ങളും പരിശോധിക്കുന്നതിന് ഇത് സഹായകമായിട്ടുണ്ട്.

നാട്ടാനകളുടെ പരിപാലനം ഉറപ്പാക്കാന്‍ തിരഞ്ഞെടുത്ത നാട്ടാനകളെ നിശ്ചിതകാലത്തേയ്ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാനായി ഓണ്‍ലൈന്‍ മോണിട്ടറിങ് സിസ്റ്റം സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യസ്ഥിതി വിലയിരുത്താനും പീഡനങ്ങള്‍ ഒഴിവാക്കാനും ഇത് ഉപയോഗപ്പെടുന്നുണ്ട്. നാല്‍പ്പത് വയസ്സിനുമേല്‍ പ്രായമുള്ള ആനകളെ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതിന് മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ശാസ്ത്രീയമായി തിരിച്ചറിയുന്നതിന് 512 നാട്ടാനകളുടെ ഡിഎന്‍എ പ്രൊഫൈലിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. പൊതുജന പങ്കാളിത്തത്തോട് കൂടി നാട്ടാന പരിപാലനചട്ടം നടപ്പിലാക്കുന്നതിന് ഒരു മൊബൈല്‍ ആന്റ് വെബ് ആപല്‍ക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്.

സംസ്ഥാനത്താകെ നിലവില്‍ 507 നാട്ടാനകളാണുള്ളതെന്ന് നിയമസഭയിൽ മന്ത്രി മറുപടി നല്‍കി. വനംവകുപ്പ് പാപ്പാന്‍മാര്‍ക്കായി അഞ്ച് ദിവസത്തെ പരിശീലന പരിപാടി നടത്തിവരുന്നു. ആനകളുടെ ജീവശാസ്ത്രം, നാട്ടാന പരിപാലനം, ആരോഗ്യപരിപാലനം, ആനകളുടെ സ്വഭാവരീതികള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. 189 പാപ്പാന്‍മാര്‍ നാളിതുവരെ പരിശീലനം പൂര്‍ത്തിയാക്കിയതായും മന്ത്രി അറിയിച്ചു.

Tags: