കവളപ്പാറയിലും പുത്തുമലയിലും ഓരോ മൃതദേഹംകൂടി കണ്ടെടുത്തു
രാവിലെ തുടങ്ങിയ തിരച്ചിലില്‍ കവളപ്പാറയില്‍നിന്നാണ് പുരുഷന്റെ മൃതദേഹം ആദ്യം കണ്ടെടുത്തത്. ഇത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തിരച്ചിലില്‍ മറ്റൊരു മൃതദേഹത്തിന്റെ ഒരുഭാഗം കിട്ടിയിരുന്നു. ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ വീടുകള്‍ നിന്നിരുന്ന സ്ഥലത്തിന് തൊട്ടടുത്തുനിന്നുതന്നെയാണ് മൃതദേഹവും മറ്റൊരു മൃതദേഹത്തിന്റെ ഭാഗവും കിട്ടിയത്.
കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരന്തംവിതച്ച മലപ്പുറം കവളപ്പാറയില്‍നിന്നും വയനാട് പുത്തുമലയില്‍നിന്നും ഓരോ മൃതദേഹംകൂടി കണ്ടെടുത്തു. രാവിലെ തുടങ്ങിയ തിരച്ചിലില്‍ കവളപ്പാറയില്‍നിന്നാണ് പുരുഷന്റെ മൃതദേഹം ആദ്യം കണ്ടെടുത്തത്. ഇത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തിരച്ചിലില്‍ മറ്റൊരു മൃതദേഹത്തിന്റെ ഒരുഭാഗം കിട്ടിയിരുന്നു. ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ വീടുകള്‍ നിന്നിരുന്ന സ്ഥലത്തിന് തൊട്ടടുത്തുനിന്നുതന്നെയാണ് മൃതദേഹവും മറ്റൊരു മൃതദേഹത്തിന്റെ ഭാഗവും കിട്ടിയത്.
നേരത്തെ തിരച്ചില്‍ നടത്തിയ സ്ഥലങ്ങളില്‍തന്നെ കുറച്ചുകൂടി ആഴത്തില്‍ കുഴിച്ച് മണ്ണുനീക്കിയപ്പോഴായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതേസമയം, കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ അറിയിച്ചു. കവളപ്പാറയില്‍ ഇതുവരെയുള്ള തിരച്ചിലില്‍ 47 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 12 പേരെയാണ് കണ്ടെത്താനുള്ളത്. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും ഫയര്‍ഫോഴ്‌സും സന്നദ്ധസംഘടനാ പ്രവര്‍ത്തകരുമാണ് തിരച്ചില്‍ നടത്തുന്നത്.
20 ഓളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ തിരച്ചില്‍ പുരോഗമിക്കുന്നത്. പുത്തുമല സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് പാറക്കെട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാന്‍ ശ്രമം തുടങ്ങി. ഇനി പുത്തുമലയില്‍നിന്നും കണ്ടെത്തേണ്ടത് നാലുപേരെയാണ്. പുത്തുമലയിലെ തിരച്ചില്‍ പൂര്‍ണമായും അവസാനിപ്പിച്ച് സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് മാത്രമാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്. പുത്തുമലയില്‍ അപകടത്തില്‍പ്പെട്ടവര്‍ മലവെള്ളപ്പാച്ചിലില്‍ സൂചിപ്പാറയിലെത്തിയേക്കാമെന്ന സംശയത്തെ തുടര്‍ന്നാണ് തിരച്ചില്‍ ഇങ്ങോട്ടുമാറ്റിയത്.