പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും 60 വയസ് കഴിഞ്ഞവർക്ക് ഓണക്കോടിയും

സംസ്ഥാനത്തെ 162382 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കാണ് ഓണക്കിറ്റുകള്‍ വിതരണം ചെയ്യുന്നത്.

Update: 2020-08-20 10:15 GMT

തിരുവനന്തപുരം: പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും 60 വയസ് കഴിഞ്ഞ പട്ടികവര്‍ഗക്കാര്‍ക്ക് ഓണക്കോടിയും നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് നാലു മണിക്ക് ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കും.

സംസ്ഥാനത്തെ 162382 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കാണ് ഓണക്കിറ്റുകള്‍ വിതരണം ചെയ്യുന്നത്. അരി(15 കിലോ), ചെറുപയര്‍(500 ഗ്രാം), പഞ്ചസാര(500 ഗ്രാം), മുളകുപൊടി(200 ഗ്രാം), ശര്‍ക്കര(500 ഗ്രാം), വെളിച്ചെണ്ണ(500 ഗ്രാം), ഉപ്പുപൊടി(ഒരു കിലോ), തുവര പരിപ്പ്(250 ഗ്രാം), തേയില(200 ഗ്രാം) എന്നിങ്ങനെ ഒന്‍പതിനം ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്യുന്നത്. 140436088 രൂപയാണ് ഇതിനായി പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഭക്ഷ്യസഹായ പദ്ധതിയില്‍ നിന്ന് ചെലവഴിക്കുന്നത്.

മുന്‍ വര്‍ഷത്തേക്കാള്‍ 2629 പേര്‍ക്ക് ഇക്കൊല്ലം അധികമായി ഓണക്കിറ്റ് നല്‍കുന്നുണ്ട്. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മുഖേനയാണ് ഇവ വിതരണം ചെയ്യുന്നത്. 60 വയസ്സിനു മേല്‍ പ്രായമുള്ള 63224 പട്ടികവര്‍ഗക്കാര്‍ക്കാണ് ഓണക്കോടി നല്‍കുന്നത്. 27640 പുരുഷൻമാര്‍ക്കും 35584 സ്ത്രീകള്‍ക്കുമാണ് ഓണക്കോടി നല്‍കുന്നത്.

പുരുഷൻമാർക്ക് ഒരിഞ്ചു കരയുള്ള ഡബിള്‍ മുണ്ട്, വെള്ള തോര്‍ത്ത് എന്നിവയും സ്ത്രീകള്‍ക്ക് ഒരിഞ്ചു കരയുള്ള സിംഗിള്‍ സെറ്റ് മുണ്ടും ആണ് വിതരണം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 58103388 രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2220 പേര്‍ക്ക് ഈ വര്‍ഷം അധികമായി ഓണക്കോടി നല്‍കുന്നുണ്ട്. ഹാന്‍ടെക്‌സ് മുഖേനയാണ് ഇവ വിതരണം ചെയ്യുന്നത്. 

Tags: