കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഓണം ആഘോഷിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

പൊതുസ്ഥലങ്ങളില്‍ ആഘോഷ പരിപാടികള്‍ പാടില്ല. പൊതു സ്ഥലങ്ങളിലുള്ള ഓണസദ്യയും പാടില്ല. ഷോപ്പുകള്‍ രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ഏഴു മണിവരെ തുറക്കാം.

Update: 2020-08-17 14:55 GMT

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കൊവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. ഇത് കണക്കിലെടുത്ത് വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പൊതുയിടങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് പോലിസ് ഉറപ്പുവരുത്തണം.

മുന്‍ ആഘോഷങ്ങള്‍ക്ക് നിഷ്‌കര്‍ഷിച്ചതുപോലെ പൊതുസ്ഥലങ്ങളില്‍ ആഘോഷ പരിപാടികള്‍ പാടില്ല. പൊതു സ്ഥലങ്ങളിലുള്ള ഓണസദ്യയും പാടില്ല. ഷോപ്പുകള്‍ രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ഏഴു മണിവരെ തുറക്കാം. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. ഹോട്ടലുകള്‍ രാത്രി 9 മണിവരെ തുറന്നു പ്രവര്‍ത്തിക്കാം. മിക്കവാറും ഹോട്ടലുകളും റിസോര്‍ട്ടുകളും അടഞ്ഞുകിടക്കുകയാണ്. അണുമുക്തമാക്കി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇവ തുറക്കാനുള്ള അനുമതി നല്‍കും.

ഓണക്കാലമായതിനാല്‍ അന്തര്‍സംസ്ഥാനത്തുനിന്ന് ധാരാളം പൂക്കള്‍ കൊണ്ടുവരുന്നതിനാല്‍ മുന്‍കരുതലെടുക്കാന്‍ ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ്-19 പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കും ആരോഗ്യവകുപ്പിനും നിര്‍ദേശം നല്‍കി. ഓണമായതിനാല്‍ ധാരാളം പേര്‍ പുറത്തുനിന്ന് സംസ്ഥാനത്തേക്ക് വരും. ഇവര്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാനും ടെസ്റ്റ് നടത്താനും ആരോഗ്യവകുപ്പ് തയ്യാറാവണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൊവിഡ് മുന്‍കരുതലുകള്‍ യുവജനങ്ങള്‍ വേണ്ടത്ര പാലിക്കുന്നില്ലെന്ന പൊതു അഭിപ്രായമുണ്ട്. അതിനാല്‍, മാസ്‌കുകള്‍ ധരിക്കുന്നതുള്‍പ്പെടെയുള്ള കാംപയിന്‍ നടത്താന്‍ ബന്ധപ്പട്ട വകുപ്പുകള്‍ തയ്യാറാവണം. 

Tags:    

Similar News