വര്‍ക്കലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ ഒഡിഷ സ്വദേശിനി മുങ്ങിമരിച്ചു

Update: 2026-04-04 15:10 GMT

വര്‍ക്കല: ഇടവ ശ്രീയേറ്റില്‍ കടലില്‍ കുളിക്കാനിറങ്ങിയ ഒഡീഷ സ്വദേശിനി മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു യുവതികളെ രക്ഷപ്പെടുത്തി. ഒഡീഷ ഖോര്‍ഡ ബലുഗോണ്‍ സുഭാഷ് മാര്‍ഗില്‍ ബിജയകുമാറിന്റെയും മംമ്തയുടെയും മകള്‍ പ്രിയങ്ക സാഹോ (19) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം.

സുഹൃത്തുക്കളായ മൂന്ന് യുവതികള്‍ക്കൊപ്പമാണ് പ്രിയങ്ക കടലില്‍ കുളിക്കാനിറങ്ങിയത്. ശക്തമായ തിരയില്‍പ്പെട്ട് ഇവര്‍ മുങ്ങിത്താഴുകയായിരുന്നു. ഇതുകണ്ട് മറ്റൊരു യുവതി ബഹളംവെച്ച് നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും വിനോദസഞ്ചാരികളും എത്തി രണ്ടുപേരെ രക്ഷപ്പെടുത്തി. പ്രിയങ്കയെയും ഇവര്‍ കരയ്‌ക്കെത്തിച്ച് ആംബുലന്‍സില്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബെംഗളൂരുവില്‍ വിവിധ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന നാലുപേരും വെള്ളിയാഴ്ചയാണ് അവധിയാഘോഷിക്കാന്‍ വര്‍ക്കലയിലെത്തിയത്. ഇടവ മാന്തറയിലെ ഹോംസറ്റേയിലായിരുന്നു താമസം. ശനിയാഴ്ച വൈകീട്ടാണ് കടലില്‍ കുളിക്കാനെത്തിയത്. ബെംഗളൂരുവില്‍ എയ്‌റോ ഡൈനാമിക് പൈലറ്റ് കോഴ്‌സ് വിദ്യാര്‍ഥിനിയായിരുന്നു പ്രിയങ്ക. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.