സ്‌കൂളുകളുടേയും ബിപിഎല്‍ കുടുംബങ്ങളുടേയും മതം തിരിച്ചുള്ള കണക്ക് തേടി ഒ രാജഗോപാൽ
സപ്തംബര്‍ 29 വരെ 3,96, 071 കുടുംബങ്ങളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മതം അടിസ്ഥാനമാക്കിയുള്ള കണക്ക് സര്‍ക്കാര്‍ ശേഖരിച്ചിട്ടില്ലെന്നുമാണ് മന്ത്രി പി തിലോത്തമന്‍ നല്‍കിയ മറുപടി.
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ മതം തിരിച്ചുള്ള കണക്കുകള്‍ തേടി ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. നിയമസഭയില്‍ നവംബര്‍ ഏഴിനാണ് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിനോട് രാജഗോപാല്‍ ഈ ചോദ്യം ഉന്നയിച്ചത്. നവംബര്‍ 11ന്, ബിപിഎല്‍ ഗുണഭോക്താക്കളുടെ മതം തിരിച്ചുള്ള കണക്കും ഒ രാജഗോപാല്‍ ആവശ്യപ്പെട്ടു.
'സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വകാര്യ മേഖലയില്‍ എത്ര സ്ഥാപനങ്ങളുണ്ട്. ഇങ്ങനെയുള്ള സ്വകാര്യ വിദ്യാഭ്യാസ മേഖലാ സ്ഥാപനങ്ങളില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളില്‍ പെട്ട മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ എത്ര? കേരളത്തിലുള്ള എയ്ഡഡ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ എത്രയാണ്?'. ഇങ്ങനെയായിരുന്നു ചോദ്യം.
ഭക്ഷണ, പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമനോടായിരുന്നു ഒ രാജഗോപാലിന്റെ നവംബര്‍ 11ലെ ചോദ്യം. ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിനുള്ള മാനദണ്ഡം എന്തെന്നും സംസ്ഥാനത്തുള്ള എത്ര കുടുംബങ്ങള്‍ ബിപിഎല്‍ പട്ടികയില്‍ ഉണ്ടെന്നും ഇതില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം കുടുംബങ്ങളുടെ ശതമാനം എത്ര വീതം ഉണ്ടെന്നുമായിരുന്നു ചോദ്യം. ഈ ചോദ്യത്തിന് സപ്തംബര്‍ 29 വരെ 3,96, 071 കുടുംബങ്ങളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മതം അടിസ്ഥാനമാക്കിയുള്ള കണക്ക് സര്‍ക്കാര്‍ ശേഖരിച്ചിട്ടില്ലെന്നുമാണ് മന്ത്രി പി തിലോത്തമന്‍ നല്‍കിയ മറുപടി.
