ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം കൂട്ടി; പ്രതിദിനം 2,000 പേര്‍ക്ക് ദര്‍ശനം നടത്താം

ശനി, ഞായര്‍ ദിവസങ്ങളില്‍ ദര്‍ശനം നടത്താവുന്ന തീര്‍ഥാടകരുടെ എണ്ണം 3,000 ആയും വര്‍ധിപ്പിച്ചു. നേരത്തെ ഇത് 2,000 ആയിരുന്നു. കഴിഞ്ഞദിവസം ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ഭക്തരുടെ എണ്ണം ഉയര്‍ത്താന്‍ ശിപാര്‍ശ ചെയ്തിരുന്നു.

Update: 2020-12-01 13:31 GMT

തിരുവനന്തപുരം: ശബരിമലയില്‍ പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. തീര്‍ഥാടകരുടെ എണ്ണം ആയിരത്തില്‍നിന്ന് 2,000 ആക്കി ഉയര്‍ത്താനുള്ള തീരുമാനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതനുസരിച്ച് ബുധനാഴ്ച മുതല്‍ ബുക്കിങ് ആരംഭിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ ദര്‍ശനം നടത്താവുന്ന തീര്‍ഥാടകരുടെ എണ്ണം 3,000 ആയും വര്‍ധിപ്പിച്ചു. നേരത്തെ ഇത് 2,000 ആയിരുന്നു. കഴിഞ്ഞദിവസം ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ഭക്തരുടെ എണ്ണം ഉയര്‍ത്താന്‍ ശിപാര്‍ശ ചെയ്തിരുന്നു.

ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡാണ് തീരുമാനം കൈക്കൊണ്ടത്. ദേവസ്വം ബോര്‍ഡ് പ്രതിദിനം 10,000 പേരെ അനുവദിക്കണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവച്ചത്. തീര്‍ഥാടകര്‍ കുറഞ്ഞതിനാല്‍ വരുമാനത്തിലുണ്ടായ കുറവ് ചൂണ്ടിക്കാണിച്ച് തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയും ഇക്കാര്യം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.

അതേസമയം, ശബരിമലയില്‍ ഡ്യൂട്ടിക്കുള്ള കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കടക്കം കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പ് എതിര്‍പ്പുയര്‍ത്തിയിരുന്നു. നവംബര്‍ 28 വരെ സന്നിധാനത്തും നിലയ്ക്കലിലും പമ്പയിലുമായി 45 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സന്നിധാനത്ത് രോഗംവന്ന 9 പേരും ജീവനക്കാരാണ്. പോലിസ്, ദേവസ്വം ബോര്‍ഡ്, റവന്യൂ വകുപ്പുകളിലെ ജീവനക്കാര്‍ക്കാണ് സന്നിധാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലയ്ക്കലില്‍ പരിശോധന നടത്തിയ 24 തീര്‍ഥാടകര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. എല്ലായിടത്തുമായി ഇതുവരെ 20 ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി എന്നീ വകുപ്പുകളിലെ ഓരോ ജീവനക്കാര്‍ക്കും രോഗം കണ്ടെത്തി.

Tags:    

Similar News