ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് ജനങ്ങള്‍ മോഡിക്കെതിരെ തിരിഞ്ഞിരിക്കുന്നുവെന്ന് : കാനം രാജേന്ദ്രന്‍

രാജ്യമെമ്പാടും കേന്ദ്ര സര്‍ക്കാരിനെതിരെ പൊതുവികാരം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്ലിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുവാനും ഭരണഘടനയും മതനിരപേക്ഷതയും തകര്‍ക്കാനാണ് മോഡി പരിശ്രമിക്കുന്നത്. ഈ ദേശീയ പശ്ചാത്തലത്തില്‍ ഭരണഘടന സംരക്ഷിക്കാന്‍ വിപുലമായ പ്രക്ഷോഭം വളര്‍ന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയെ സ്‌നേഹിക്കുന്ന ഒരാള്‍ക്കും മോഡിയെ അംഗീകരിക്കാനാവില്ല. പുതിയ തലമുറ മോഡിയില്‍ നിന്നും തിരിച്ചു നടന്നു തുടങ്ങിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് രാജ്യത്തിന്റെ പ്രധാന കാംപസുകളില്‍ നിന്നും വിദ്യാര്‍ഥികളും യുവാക്കളും കേന്ദ്രസര്‍ക്കാരിനെതിരെ തെരുവില്‍ നടത്തുന്ന പ്രക്ഷോഭം തെളിയിക്കുന്നത്. എന്നിട്ടും പൊതുയോഗങ്ങളില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് മോഡിയും കൂട്ടരും നടത്തുന്നത്

Update: 2019-12-23 16:00 GMT

കൊച്ചി : ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച മഹാസംഘ്യത്തിന് ഭൂരിപക്ഷം നേടാനായത് രാജ്യത്ത് ബി ജെ പി ക്കൊപ്പം നിന്നിരുന്ന ജനങ്ങള്‍ മോഡിക്കെതിരെ പ്രതികരിക്കാന്‍ തയ്യറായതിന്റെ ഫലമാണെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപി ഐയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടത്തിയ ഭരണഘടന സംരക്ഷണ മാര്‍ച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇത്തരത്തില്‍ രാജ്യമെമ്പാടും കേന്ദ്ര സര്‍ക്കാരിനെതിരെ പൊതുവികാരം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്ലിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുവാനും ഭരണഘടനയും മതനിരപേക്ഷതയും തകര്‍ക്കാനാണ് മോഡി പരിശ്രമിക്കുന്നത്. ഈ ദേശീയ പശ്ചാത്തലത്തില്‍ ഭരണഘടന സംരക്ഷിക്കാന്‍ വിപുലമായ പ്രക്ഷോഭം വളര്‍ന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ സ്‌നേഹിക്കുന്ന ഒരാള്‍ക്കും മോഡിയെ അംഗീകരിക്കാനാവില്ല. പുതിയ തലമുറ മോഡിയില്‍ നിന്നും തിരിച്ചു നടന്നു തുടങ്ങിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് രാജ്യത്തിന്റെ പ്രധാന കാംപസുകളില്‍ നിന്നും വിദ്യാര്‍ഥികളും യുവാക്കളും കേന്ദ്രസര്‍ക്കാരിനെതിരെ തെരുവില്‍ നടത്തുന്ന പ്രക്ഷോഭം തെളിയിക്കുന്നത്. എന്നിട്ടും പൊതുയോഗങ്ങളില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് മോഡിയും കൂട്ടരും നടത്തുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.ഇതിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ കക്ഷി രാഷ്ട്രീയം മറന്ന് യോജിപ്പിന്റെ സന്ദേശം ജനങ്ങള്‍ക്ക് നല്‍കാന്‍ എല്ലാ പ്രസ്ഥാനങ്ങളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രധാന നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാതെ ജനാധിപത്യപരമായ സംവാദങ്ങളും ചര്‍ച്ചകളും ഒഴിവാക്കി ജനങ്ങളുടെമേല്‍ ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന മോഡി നയം രാജ്യത്തിന് അപകടമാണ്. ഇതിനെതിരെ എന്‍ ഡി എ യിലെ ഘടക കക്ഷികള്‍ പ്രതികരിച്ചുതുടങ്ങിയിരിക്കുന്നു.

കൂടിയാലോചനകളില്ലാതെ തീരുമാനം നടപ്പാക്കുന്നതിനാല്‍ ജനം എതിരായിത്തുടങ്ങിയെന്ന തിരിച്ചറിവില്‍ എന്‍ ഡി എ യോഗം വിളിക്കണമെന്നും ഒപ്പമുള്ള കക്ഷികള്‍ പലതും ആവശ്യപ്പെട്ടിട്ടുള്ളതും അതാണ് വ്യക്തമാക്കുന്നത്. പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കില്ലെന്നു ബി ജെ പി ക്ക് ഒപ്പമുള്ള പഞ്ചാബ്, ഒറീസ, ബീഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകളും നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. കുടിയേറ്റക്കാരുടെ വിഷയത്തില്‍ എന്ത് നിലപാട് കൈക്കൊള്ളണമെന്ന ആശങ്കയില്‍ ലോകരാഷ്ട്രങ്ങള്‍ മുന്നോട്ട് പോകുമ്പോഴാണ് ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങള്‍ക്ക് ഭേദഗതി വരുത്തി ഒരു വിഭാഗത്തെമാത്രം പൗരത്വ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ആര്‍ എസ് എസ് അജണ്ട നടപ്പാക്കുന്നത്.

പൗരത്വത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കാനുള്ള മോഡി സര്‍ക്കാര്‍ നയം ഇന്ത്യയുടെ ഭരണഘടനാ തകര്‍ക്കുന്നതും ജനങ്ങളുടെ ഐക്യത്തെ ശിഥിലമാക്കുന്നതുമാണ്. ഇതിനെതിരെ വലിയ പ്രക്ഷോഭമാണ് വളര്‍ന്നു വരുന്നത്.അതിനാല്‍ മോഡി ഈ ബില്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. സി പി ഐ ജില്ലാ സെക്രട്ടറി പി രാജു അധ്യക്ഷത വഹിച്ചു. പ്രഫ കെ അരവിന്ദാക്ഷന്‍ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ എന്‍ സുഗതന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി സി സന്‍ജിത്ത് സംസാരിച്ചു. 

Tags:    

Similar News