ഗവ.സ്‌കൂളുകളില്‍ വിതരണം ചെയ്ത ലഘുലേഖ മതേതര സമൂഹത്തിന് നിരക്കാത്തത്: കാംപസ് ഫ്രണ്ട്
വിവിധ മതസ്ഥർ പഠിക്കുന്ന സ്‌കൂളില്‍ ഇത്തരം ലഘുലേഖകള്‍ വിതരണം ചെയ്തത് അനുവദിക്കാനാവില്ല. ഇത്തരം നീക്കങ്ങള്‍ ബഹുസ്വര സമൂഹത്തിന് നിരക്കാത്തതും വര്‍ഗീയത വളര്‍ത്താനും കാരണമാകും.
തിരുവനന്തപുരം: അഴീക്കോട് ഗവ. യുപി സ്‌ക്കൂളിലും അരുവിക്കര ഗവ. സ്‌കൂളിലും വിതരണം ചെയ്ത ലഘുലേഖ മതേതര സമൂഹത്തിന് നിരക്കാത്തതെന്ന് കാംപസ് ഫ്രണ്ട് തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് അംജദ് കണിയാപുരം. അഴീക്കോട് ഗവ. സ്‌ക്കൂളില്‍ കണക്ക് അധ്യാപികയുടെയും അരുവിക്കര സ്ക്കൂളില്‍ പി.ടി.എയുടെയും സഹായത്തോടെയാണ് ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ വച്ച ലഘുലേഖ വിതരണം ചെയ്തത്. വിവിധ മതസ്ഥർ പഠിക്കുന്ന സ്‌കൂളില്‍ ഇത്തരം ലഘുലേഖകള്‍ വിതരണം ചെയ്തത് അനുവദിക്കാനാവില്ല. ഇത്തരം നീക്കങ്ങള്‍ ബഹുസ്വര സമൂഹത്തിന് നിരക്കാത്തതും വര്‍ഗീയത വളര്‍ത്താനും കാരണമാകും.
ഹൈന്ദവ മതാചാര പ്രകാരമുള്ള പ്രാര്‍ഥനയാണ് ലഘുലേഖയില്‍ ഉള്ളത്. ഹൈന്ദവ മതാചാരങ്ങളിലുള്ള ചിഹ്നങ്ങളും ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ലോഗന്‍ ചൊല്ലിയാല്‍ വിജയം നേടുമെന്ന അനാചാരവും ലഘുലേഖയില്‍ ഉണ്ട്. ഇത് മറ്റു മതസ്ഥരായ വിദാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുന്നത് മതേതര സമൂഹത്തിന് ചേര്‍ന്നതല്ല. കുട്ടികള്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കാനേ ഇത് കാരണമാകൂ. ആരുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ നിയന്ത്രിത സ്‌കൂളില്‍ ഇവ വിതരണം ചെയ്തതെന്ന് കണ്ടെത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണം. ഇത്തരം നീക്കങ്ങളെ മതേതര സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്നും മറ്റു നിയമനടപടികളുമായി മുന്നോട്ടുപോവുമെന്നും ജില്ലാ പ്രസിഡന്റ അംജദ് കണിയാപുരം പറഞ്ഞു. സംഭവത്തില്‍ അന്വേഷണമാവിശ്യപ്പെട്ട് നെടുമങ്ങാട് സര്‍ക്കിള്‍ ഓഫിസില്‍ പരാതി നല്‍കി.