ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ നടത്താൻ സന്നദ്ധമല്ലെന്ന് കേരളം
തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ യുഡിഎഫും എൽഡിഎഫും ഏകദേശ ധാരണയിൽ.
തിരുവനന്തപുരം: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ നടത്താൻ സന്നദ്ധമല്ലെന്ന് കേരളം. ഉപതിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാനം സജ്ജമല്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി. ആഗസ്ത് 21നാണ് കത്ത് നൽകിയത്. ഉപതിരഞ്ഞെടുപ്പ് നടത്താൻ പറ്റിയ സാഹചര്യമല്ലെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതും മഴ ശക്തമായി തുടരുന്നതും പ്രതിസന്ധിയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ സാധ്യത. ഇത് സംബന്ധിച്ച് യുഡിഎഫും എൽഡിഎഫും ഏകദേശ ധാരണയിലെത്തി. ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കുന്ന കാര്യം ചർച്ച ചെയ്യാൻ നാളെ സർവ്വകക്ഷി യോഗം ചേരാനിരിക്കെയാണ് ഇരു മുന്നണികളും ഏകദേശ ധാരണയിലെത്തിയത്. പ്രതിപക്ഷത്തിന്‍റെ അഭിപ്രായം അംഗീകരിക്കാമെന്നാണ് എൽഡിഎഫ് ചിന്തിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ സംയുക്തമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാണ് ആലോചന. ഇക്കാര്യം മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ച് സംസാരിച്ചു.
കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഏതാനും നാൾ നീട്ടിവച്ച് ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാമെന്നാണ് കണക്കുകൂട്ടൽ. ജനുവരിയിൽ പുതിയ ഭരണ സമിതി വരുന്ന രീതിയിൽ തദ്ദേശ തിരഞ്ഞെടുപ്പ് ക്രമീകരിക്കാനാണ് ആലോചന. ഇരു മുന്നണികളും ഔദ്യോഗിക നിലപാട് നാളെത്തെ സർവ്വകക്ഷി യോഗത്തിൽ അറിയിക്കും. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കുന്നതിനോട് ബിജെപി വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. സർവ്വകക്ഷി യോഗത്തിൽ സമവായമുണ്ടായാൽ മാത്രമേ തിരഞ്ഞെടുപ്പ് നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.
