തലസ്ഥാനത്ത് അമിത വേഗതയിൽ കാറോടിച്ച് അപകടം; ഡ്രൈവർമാരെ പിടികൂടാതെ പോലിസ്

പേരൂർക്കടയിലും ശാസ്തമംഗലത്തുമായുണ്ടായ അപകടത്തിൽ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഡ്രൈവർമാർ മദ്യലഹരിയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ മൊഴി നൽകിയത്.

Update: 2019-09-08 06:29 GMT

തിരുവനന്തപുരം: ഇന്നലെ രാത്രി തിരുവനന്തപുരം നഗരത്തിൽ അമിതവേ​ഗതയിൽ കാറോടിച്ച് അപകടമുണ്ടാക്കിയ രണ്ട് ഡ്രൈവർമാരെ പിടികൂടാനാവാതെ പോലിസ്. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട് ഒരു മാസം പിന്നിടുമ്പോഴാണ് തലസ്ഥാനത്ത് സമാന അപകടങ്ങളുണ്ടായത്.

മണിക്കൂറുകളുടെ വിത്യാസത്തിൽ പേരൂർക്കടയിലും ശാസ്തമംഗലത്തുമായുണ്ടായ അപകടത്തിൽ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഡ്രൈവർമാർ മദ്യലഹരിയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ മൊഴി നൽകിയത്. പേരൂർക്കടയിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹോംഗാർഡ് അനിൽകുമാറാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിലെത്തിയ കാർ എസ്എപി ക്യാംപിന് സമീപത്തുവച്ച് അനിൽകുമാറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാർ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പാറശാല ആർടിഒയുടെ കീഴിലുള്ള കൃഷ്ണമൂർത്തിയുടേതാണ് ഈ വാഹനം. കാലിന് സാരമായി പരിക്കേറ്റ അനിൽകുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പരാതിയില്ലെന്ന് അനിൽകുമാ‍ർ പറഞ്ഞതായി പോലിസ് അറിയിച്ചു.

ശാസ്തമംഗലത്ത് അപകടമുണ്ടാക്കിയത് രാജേഷ് എന്നയാളുടെ കാറാണ്. ഈ കാർ രണ്ട് ബൈക്കുകളിലും ഒരു കാറിലും ഇടിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ ഒരാളുമായി ഡ്രൈവർ ആശുപത്രിയിൽ പോയെങ്കിലും കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. രാജേഷാണ് വാഹനമോടിച്ചത് എന്നാണ് പോലിസ് നിഗമനം.  രണ്ടു സംഭവത്തിലും പ്രതികളെ പിടികൂടാത്ത പോലിസിനെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Tags: