പ്രതിസന്ധി ഘട്ടത്തിൽ ഒരു സ്കൂളും ഫീസ് വർധിപ്പിക്കരുത്: മുഖ്യമന്ത്രി

വെർച്വൽ ക്യൂ നടപ്പിലാക്കിയാണ് സംസ്ഥാനത്ത് മദ്യവിൽപ്പന പുനരാരംഭിച്ചത്. 2,25,000 പേർ ബെവ്ക്യൂ ആപ്പ് ഉപയോഗപ്പെടുത്തിയത്. ആദ്യ ദിവസത്തെ ചില സാങ്കേതിക തടസ്സമുണ്ടായിട്ടുണ്ട്. ഇത് പരിഹരിച്ച് മുന്നോട്ട് പോവും.

Update: 2020-05-28 12:00 GMT

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിൽ ഒരു സ്കൂളും ഫീസ് വർധിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിസന്ധി കാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും വല്ലാതെ പിഴിഞ്ഞ് ബുദ്ധിമുട്ടിക്കരുത്. സ്വകാര്യ സ്കൂളുകൾക്കും ഇത് ബാധകമാണ്. പുതിയ സാഹചര്യത്തിന് അനുസൃതമായി പഠനരീതി ക്രമീകരിച്ച് വേണ്ട മാറ്റങ്ങൾ അടിയന്തരമായി വരുത്തണമെന്നും  മുഖ്യമന്ത്രി പറഞ്ഞു. അത് സ്വകാര്യ സ്കൂളുകൾക്കും ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫീസ് ഇനത്തിൽ വലിയ തുക വർധിപ്പിക്കുകയും അത് അടച്ചതിന്റെ രസീതുമായി വന്നാൽ മാത്രമേ അടുത്ത വർഷത്തേക്കുള്ള പുസ്തകങ്ങൾ നൽകുകയുള്ളൂവെന്ന് പറയുന്ന സ്വകാര്യ സ്കൂളുകളുണ്ടെന്ന് പരാതി ഉയർന്നിരുന്നു. ഈ ദുർഘട ഘട്ടത്തിൽ ഒരു സ്കൂളും ഫീസ് വർധിപ്പിക്കരുത്. തൊഴിൽ നഷ്ടപ്പെട്ട്, വരുമാന മാർഗം അടഞ്ഞ ജനങ്ങളെ സഹായിക്കുകയും അവരുടെ ഭാരം ലഘൂകരിക്കുകയുമാവണം ഓരോരുത്തരുടെയും ലക്ഷ്യം. അതിന് വിരുദ്ധമായ ചില പ്രവണതകൾ കാണാൻ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാർ നിശ്ചയിച്ച കൊവിഡ് മാർഗ നിർദേശം പാലിച്ച് തന്നെയാണ് സംസ്ഥാനത്ത് ഇന്ന് മദ്യവിൽപ്പന നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെർച്വൽ ക്യൂ നടപ്പിലാക്കിയാണ് മദ്യവിൽപ്പന പുനരാരംഭിച്ചത്. 2,25,000 പേർ ബെവ്ക്യൂ ആപ്പ് ഉപയോഗപ്പെടുത്തിയത്. ആദ്യ ദിവസത്തെ ചില സാങ്കേതിക തടസ്സമുണ്ടായിട്ടുണ്ട്. ഇത് പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബെവ്ക്യൂ വ്യാജ ആപ്പ് നിർമിച്ച് പ്ലേ സ്റ്റോറിൽ അപ്ലോഡ് ചെയ്തവർക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലിസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിനായിരിക്കും അന്വേഷണ ചുമതല. ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ക്വാറന്റൈൻ ലംഘിച്ച ആറ് പേർക്കെതിരേ ഇന്ന് സംസ്ഥാനത്ത് കേസെടുത്തിട്ടുണ്ട്. മാസ്ക് ധരിക്കാത്ത 3251 പേർക്കെതിരെയും നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News