'മെഡിക്കല്‍ കോളജുകളില്‍ നാളെ മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ നടക്കില്ല'; കെജിഎംസിടിഎ

Update: 2026-02-18 08:29 GMT

കൊച്ചി: ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ്. മെഡിക്കല്‍ കോളജുകളില്‍ നാളെ മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ഉണ്ടാകില്ലെന്നും കെജിഎംസിടിഎ വ്യക്തമാക്കി. സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചയ്ക്ക് വിളിച്ചില്ലെന്നും വോട്ട് ബാങ്ക് അല്ലാത്തതുകൊണ്ടാണോ തങ്ങളെ അവഗണിക്കുന്നത് എന്നും കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് റോസ്‌നാരാ ബീഗം കൂട്ടിച്ചേര്‍ത്തു.

സമരത്തെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. സമരം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചത്. എന്നാല്‍ ആരോഗ്യമന്ത്രിക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നും, കണ്ടില്ലെന്ന് നടിക്കുന്നതാണോ എന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നുണ്ട്. സുപ്രീംകോടതിയില്‍ ഉള്ളത് യുജിസി ഗ്രാന്റുമായി ബന്ധപ്പെട്ട കേസ് ആണെന്നും വിശദീകരണമുണ്ട്.

മെഡിക്കല്‍ കോളജുകളിലെ സര്‍ക്കാര്‍ ഡോക്ടഴേസ് സമരത്തിന് പിന്തുണയുമായി നാളെ സംസ്ഥാന വ്യാപകമായി പിജി ഡോക്ടേഴ്‌സ് ഒ പി ബഹിഷ്‌കരിക്കും. നാളെ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ഒ പി ബഹിഷ്‌കരണം ഉണ്ടാകും. മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സിന്റെ സമരം മൂലം മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം നടക്കുന്നത് പിജി ഡോക്ടേഴ്‌സിനെ വച്ചാണ് . എന്നാല്‍ ഇവര്‍ കൂടി സമരമുഖത്തില്‍ ഇറങ്ങുന്നതോടെ സമരം സാധാരണക്കാരായ രോഗികളെ വലയ്ക്കും എന്നുള്ള കാര്യം ഉറപ്പാണ്.

മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് അധ്യാപനം ബഹിഷ്‌കരിച്ചതിനാല്‍ പി ജി ഡോക്ടേഴ്‌സിന് ക്ലാസുകള്‍ ലഭിക്കുന്നില്ല.സ്റ്റെപ്പന്റ് പരിഷ്‌കരണം നടപ്പാക്കാത്തതിലും പിജി ഡോക്ടേഴ്‌സ് പ്രതിഷേധം രേഖപ്പെടുത്തും.അതേസമയം, 2016 മുതലുള്ള വേതന കുടിശിക നല്‍കുക, ഉടന്‍ ഒഴിവുകള്‍ നികത്തി നിയമനങ്ങള്‍ നടപ്പാക്കുക, അമിത ജോലിഭാരം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ഏഴ് മാസത്തിലധികമായി കെജിഎംസിടിഎ സമരത്തിലാണ്. ഇതുവരെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതെ വന്നതോടെയാണ് സമരം തുടരുന്നത്. ഭൂരിഭാഗം ഡോക്ടര്‍മാരും സമരം തുടങ്ങിയതോടെ വിവിധ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ച സാഹചര്യത്തിലാണ് .