സുരക്ഷ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചയില്ല; പൊതുഗതാഗതം തൽക്കാലമില്ല: മുഖ്യമന്ത്രി

വരാനിരിക്കുന്ന ദിവസങ്ങൾ വിശ്രമിക്കാനുളളതല്ല. നേരിയ അശ്രദ്ധ പോലും അപകടത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് സമൂഹത്തിന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Update: 2020-04-20 13:45 GMT

തിരുവനന്തപുരം: സുരക്ഷ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച അനുവദിക്കില്ലെന്നും പൊതുഗതാഗതം തൽക്കാലം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കേരളം ഇളവുവരുത്തിയെന്ന വാദമുണ്ടായിരുന്നു. എന്നാൽ പൊതുവിൽ കാര്യങ്ങൾ വിലയിരുത്തിയാണ് നിയന്ത്രണങ്ങൾ തുടരുന്നതെന്നും  അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ ഒരു സംഘർഷവുമില്ല. വരാനിരിക്കുന്ന ദിവസങ്ങൾ വിശ്രമിക്കാനുളളതല്ല. നേരിയ അശ്രദ്ധ പോലും അപകടത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് സമൂഹത്തിന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.  

സുരക്ഷാ മാനദണ്ഡം പാലിച്ച് വ്യവസായ മാനേജ്മെന്റുകൾക്ക് ആവശ്യത്തിന് ജീവനക്കാരെ എത്തിക്കാമെന്ന് പറഞ്ഞത് തെറ്റിധരിക്കപ്പെട്ടതാണ്. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സുഗമമാക്കാൻ അടുത്ത് താമസിക്കുന്നവർക്ക് സ്വന്തം വാഹനത്തിൽ സഞ്ചരിക്കാൻ അനുമതി നൽകുന്നുണ്ട്. അത് അടുത്ത ജില്ലയിൽനിന്നാണെങ്കിലും അനുവദിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക്ഡൗണിൽ ചില ഇളവുകൾ പ്രഖ്യാപിച്ചതോടെ വാഹനങ്ങൾ ക്രമാതീതമായി നിരത്തിലെത്തിയിട്ടുണ്ട്. വല്ലാതെ തിരക്കുണ്ടായതായി പല കേന്ദ്രങ്ങളിൽ നിന്നും റിപ്പോർട്ടുകൾ വന്നു. ഇക്കാര്യത്തിൽ കാർക്കശ്യം വേണ്ടിടത്ത് കാണിക്കാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും നിർവഹിക്കാൻ അനുമതി നൽകിയിട്ടുണ്ട്. റെഡ് സോൺ ജില്ലകളിൽ അടക്കം എല്ലാ ജീവനക്കാരും ഹാജരാകാൻ ബാങ്കുകൾ ആവശ്യപ്പെട്ടിരുന്നു. അത് ആവശ്യമായ ജീവനക്കാർ മാത്രം എന്ന നിലയിൽ ക്രമീകരിക്കാൻ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിന് പുറത്തുനിന്ന് കൊവിഡ് ബാധയുടെ അസുഖകരമായ വാർത്തകൾ അനുദിനം വരുന്നുണ്ട്. ഡൽഹിയിലും മുംബൈയിലും മറ്റും മലയാളി നഴ്സുമാർ കൂട്ടത്തോടെ രോഗം ബാധിച്ച് വിഷമിക്കുന്നു. ചില സംസ്ഥാനങ്ങളിൽ രോഗബാധ അനിയന്ത്രിതമായി മാറുന്നുവെന്ന് സംശയിക്കുന്നു. ലോക്ക്ഡൗൺ അവസാനിക്കുന്ന ഘട്ടത്തിൽ പ്രവാസി മലയാളികളിൽ പലരും ഇങ്ങോട്ടെത്തും. യാത്രാ സംവിധാനങ്ങൾ ആരംഭിച്ചാൽ വ്യത്യസ്ത മാർഗങ്ങളിലൂടെ ആളുകൾ വരും അതിനാൽ, വരാൻ ഇരിക്കുന്ന ദിവസങ്ങൾ വിശ്രമിക്കാനുളളതല്ല. ഒരോ നിമിഷവും അതീവ ജാഗ്രതയോടെ നിൽക്കാനുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ ഒരു സംഘർഷവുമില്ല. കേന്ദ്ര സർക്കാരിന്റെ പൊതുവായ മാനദണ്ഡങ്ങൾക്കനുസൃതമായാണ് സംസ്ഥാനത്ത് കാര്യങ്ങൾ നടക്കുന്നത്. ചില കാര്യങ്ങളിൽ കേന്ദ്രത്തിന്റെ അനുമതി വാങ്ങിക്കൊണ്ടാണ് നടത്തുന്നത്. ചില കാര്യങ്ങളിൽ വ്യത്യാസങ്ങളുണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അത് നമ്മുടെ നാടിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് ഇവിടെ നടപ്പാക്കാൻ പറ്റുന്നതാണെന്നാണ് നമ്മൾ കണക്കാക്കുന്നത്. കേന്ദ്രം ചൂണ്ടിക്കാണിച്ച റെഡ് സോൺ ജില്ലകളല്ല നമ്മൾ റെഡ് സോണിൽപ്പെടിത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇവിടുത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നും സ്വാഭാവികമായും അത് കേന്ദ്രത്തിന് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. 

Tags: