പോലിസിന്റെ ട്രെയിനിങ് ബാച്ചിനുള്ള ഭക്ഷണ മെനുവില്‍ ബീഫിന് വിലക്ക്
എന്നാൽ, പുതുതായി പരിശീലനം ആരംഭിക്കുന്ന പോലിസ് ബാച്ചിന്‍റെ ഭക്ഷണമെനുവില്‍ ബീഫ് ഒഴിവാക്കിയെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു.
തിരുവനന്തപുരം: കേരളാ പോലിസിന്റെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് പുറത്ത്. പുതിയ ട്രെയിനിങ് ബാച്ച് പരിശീലനം തുടങ്ങിയതിന് പിന്നാലെയാണ് വിവാദ ഉത്തരവ് പുറത്തിറക്കിയത്. മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ബീഫ് കഴിക്കാമെന്നാണ് പോലിസ് വിശദീകരണം. പോലിസ് അക്കാദമിയില്‍ പുതിയതായി പുറത്തിറക്കിയ ഭക്ഷണ മെനുവില്‍ നിന്നാണ് ബീഫ് ഒഴിവാക്കിയത്. സംസ്ഥാനത്തെ വിവിധ പോലിസ് ക്യാമ്പുകളില്‍ പരിശീലനത്തിനായി 2700 പേര്‍ എത്തിയതിന് പിന്നാലെയാണ് ഭക്ഷണ മെനുവടങ്ങിയ ഉത്തരവിറക്കിയത്.
മെനുവില്‍ മുട്ട, മീന്‍, ചിക്കന്‍ എന്നിവ പറഞ്ഞിട്ടുണ്ടെങ്കിലും ബീഫ് ഉള്‍പ്പെടുത്തിയിട്ടില്ല. വില കൂടുതലായതിനാല്‍ മട്ടന്‍ മെനുവില്‍ ഉള്‍പ്പെടുത്താറില്ലായിരുന്നു. മുന്‍പ് പരിശീലനം പൂര്‍ത്തിയാക്കിയ ബാച്ചിനും അടുത്തിടെ വരെ ക്യാമ്പുകളില്‍ ബീഫ് വിഭവങ്ങള്‍ വിതരണം ചെയ്തിരുന്നു. പോലിസ് അക്കാദമി ഡയറക്ടര്‍ ബി സന്ധ്യയാണ് വിവാദ മെനു സംബന്ധിച്ച ഉത്തരവിറക്കിയിരിക്കുന്നത്. കെഎപി ഒന്നു മുതല്‍ അഞ്ചു വരെ ബറ്റാലിയനുകള്‍ക്കും, ആര്‍ആര്‍ആര്‍എഫ്, ഐആര്‍ ബറ്റാലിയന്‍ മേലധികാരികള്‍ക്കടക്കം ഭക്ഷണ മെനു ലഭിച്ചു.
എന്നാൽ, പുതുതായി പരിശീലനം ആരംഭിക്കുന്ന പോലിസ് ബാച്ചിന്‍റെ ഭക്ഷണമെനുവില്‍ ബീഫ് ഒഴിവാക്കിയെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു. പരിശീലനം നേടുന്നവരുടെ പ്രതിനിധികളും പോലീസ് ഓഫീസര്‍മാരും അംഗങ്ങളായ മെസ് കമ്മറ്റിയുടെ തീരുമാനപ്രകാരം അതത് പ്രദേശങ്ങളില്‍ ലഭ്യമായ ഭക്ഷണവസ്തുക്കള്‍ ഉള്‍പ്പെടുത്തി ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. പരിശീലനത്തിന് വിധേയരാകുന്നവര്‍ക്ക് ആവശ്യമായ ഊര്‍ജ്ജം ഭക്ഷണത്തിലൂടെ കൃത്യമായി ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും ഓഫീസിൽ നിന്നും വ്യക്തമാക്കി.