നിപ: പക്ഷി മൃഗാദികളെ നിരീക്ഷിക്കാന്‍ പ്രത്യേക റാപ്പിഡ് റെസ്പോണ്‍സ് ടീം

വെറ്ററിനറി യൂനിവേഴ്സിറ്റിയില്‍ നിന്നും ശാസ്ത്രജ്ഞന്‍മാരുടെ വിദഗ്ധ സംഘം നിരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. പന്നികളില്‍ പനി, ശ്വാസ തടസം, ചുമ, വായ തുറന്നുപിടിച്ചുളള ശ്വാസോഛാസം, ഉയര്‍ന്നശ്വാസനിരക്ക്, വിറയല്‍, പിന്‍കാലുകള്‍ക്ക് തളര്‍ച്ച തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാാല്‍ കര്‍ഷകര്‍ അടുത്തുളള മൃഗാശുപത്രികളിലോ ഇന്‍ഫര്‍മേഷന്‍ കണ്‍ട്രോള്‍ സെല്ലിലോ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു

Update: 2019-06-04 13:45 GMT

കൊച്ചി: എറണാകുളം പറവൂര്‍ വടക്കേക്കര സ്വദേശിയായ യുവാവിന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പക്ഷിമൃഗാദികളില്‍ നിരീക്ഷണം ശക്തമാക്കി, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ കണ്‍ട്രോള്‍ സെല്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ തുറന്നു. മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പ്രത്യേക നിരീക്ഷണത്തിനായി റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ചു. വെറ്ററിനറി യൂനിവേഴ്സിറ്റിയില്‍ നിന്നും ശാസ്ത്രജ്ഞന്‍മാരുടെ വിദഗ്ധ സംഘം നിരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. പന്നികളില്‍ പനി, ശ്വാസ തടസം, ചുമ, വായ തുറന്നുപിടിച്ചുളള ശ്വാസോഛാസം, ഉയര്‍ന്നശ്വാസനിരക്ക്, വിറയല്‍, പിന്‍കാലുകള്‍ക്ക് തളര്‍ച്ച തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാാല്‍ കര്‍ഷകര്‍ അടുത്തുളള മൃഗാശുപത്രികളിലോ ഇന്‍ഫര്‍മേഷന്‍ കണ്‍ട്രോള്‍ സെല്ലിലോ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

പക്ഷിമൃഗാദികള്‍ അസാധാരണമായി മരണപ്പെട്ടാല്‍ വിവരം അടുത്തുളള മൃഗാശുപത്രികളില്‍ അറിയിക്കണം.വവ്വാലുകളും, മറ്റു പക്ഷികളും ക്ഷുദ്ര ജീവികളും പക്ഷിമൃഗാദികളുടെ ഷെഡുകളില്‍ പ്രവേശിക്കുന്നത് തടയുന്നതിന് വലകള്‍,ഇരുമ്പ് നെറ്റ് എന്നിവ ഉപയോഗിച്ച് ഷെഡ്ഡുകള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണം. വവ്വാലുകള്‍ ഉപേക്ഷിച്ച രീതിയില്‍ കാണുന്ന കായ്കനികള്‍, മരച്ചുവട്ടില്‍ വീണുകിടക്കുന്ന മാങ്ങപോലുളള പഴങ്ങള്‍ എന്നിവ ഉപയോഗിക്കുകയോ മൃഗങ്ങള്‍ക്ക് നല്‍കുകയോ ചെയ്യരുത്. ഷെഡിലേക്ക് മൃഗങ്ങളുടെ തീറ്റ, പുല്ല് എന്നിവ കൊണ്ടുവരുന്ന വാഹനങ്ങളുടെ അണുനശീകരണം ഉറപ്പാക്കണം. വളര്‍ത്തു മൃഗങ്ങളെ അലസമായി അഴിച്ചുവിടാതിരിക്കുകയും സുരക്ഷയുളള ഷെഡ്ഡുകളില്‍ സംരക്ഷിക്കുകയും വേണം. കര്‍ഷകര്‍ക്ക് പരിഭ്രാന്തി വേണ്ട എന്നാല്‍ നിതാന്ത ജാഗ്രത വേണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2351264 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 

Tags:    

Similar News