നിപ: കൂടുതല്‍ പേരുടെ ഫലം ഇന്ന് ലഭിക്കും; ഉറവിടം കണ്ടെത്താന്‍ കാട്ടുപന്നികളുടെ സാംപിള്‍ ശേഖരിക്കുന്നു

Update: 2021-09-08 01:42 GMT

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരില്‍ കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ച അഞ്ചുപേരുടേത് അടക്കം 36 പേരുടെ പരിശോധനാ ഫലമാണ് ലഭിക്കുക. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി കൂടുതല്‍ മൃഗങ്ങളുടെ സാംപിള്‍ ശേഖരിക്കാനുള്ള നടപടികളും ഇന്ന് തുടങ്ങും. വനംവകുപ്പിന്റെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തെ കാട്ടുപന്നികളുടെ സാംപിള്‍ ശേഖരിക്കും.

നിപ റിപോര്‍ട്ട് ചെയ്ത ചാത്തമംഗലത്ത് കാട്ടുപന്നികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കാട്ടുപന്നികളെയും പരിശോധനക്ക് വിധേയമാക്കുന്നത്. നിപയുടെ ഉറവിടം കണ്ടെത്താനായെത്തുന്ന പ്രത്യേക ദൗത്യസംഘം ഇക്കാര്യവും പരിശോധിക്കും. കൂടാതെ ഭോപാലിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള സംഘം കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഈ സംഘമാണ് പ്രദേശത്തെ വവ്വാലുകളില്‍നിന്നും സാംപിള്‍ ശേഖരിക്കുക.

കഴിഞ്ഞ ദിവസം എട്ട് റിസള്‍ട്ടുകള്‍ നെഗറ്റീവായിരുന്നു. ഇതിന് പുറമെ കോഴിക്കോട് ജില്ലയില്‍ രണ്ടാമതും നിപ റിപോര്‍ട്ട് ചെയ്തതിനെക്കുറിച്ച് പ്രത്യേകമായി പരിശോധിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. നിപ റിപോര്‍ട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തിലും സമീപമേഖലകളിലുമായി മൂവായിരത്തിലഘികം വീടുകളില്‍ ആരോഗ്യവകുപ്പ് വളന്റിയര്‍മാര്‍ പരിശോധന നടത്തി. ഇതില്‍ 17 പേര്‍ക്ക് പനിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇവര്‍ക്ക് നിപ വന്ന് മരിച്ച കുട്ടിയുമായി സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നാണ് വിവരം. പ്രദേശത്ത് കേന്ദ്രസംഘവും സന്ദര്‍ശനം തുടരുകയാണ്.

Tags:    

Similar News