നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി; വിവരം ലഭിച്ചതായി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാരുടെ ഓഫിസ്

Update: 2025-07-28 17:26 GMT

സന: യമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി അറിയിപ്പ്. വിവരം ലഭിച്ചതായി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാരുടെ ഓഫിസ് അറിയിച്ചു. മോചനത്തിനായി ചര്‍ച്ചകള്‍ തുടരും. വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങള്‍ തുടര്‍ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായിട്ടുണ്ടെന്നാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാരുടെ ഓഫിസ് അറിയിച്ചത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യമന്‍ പണ്ഡിത സംഘത്തിനു പുറമെ നോര്‍ത്തേണ്‍ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് തീരുമാനം കൈക്കൊണ്ടത്.

കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങള്‍ തീരുമാനിക്കുക. നേരത്തെ ജൂലായ് 16 ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു.