സ്വപ്‌ന സുരേഷിന്‍റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അന്വേഷണവുമായി എൻഐഎ
തുടരന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ക്രൈം ബ്രാഞ്ച് സംഘം എന്‍ഐഎക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്‍റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അന്വേഷണവുമായി എൻഐഎ സംഘം. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവുമായി എന്‍ഐഎ സംഘം ആശയവിനിമയം നടത്തി. തിരുവനന്തപുരത്തെ ക്രൈബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തിയാണ് എന്‍ഐഎ സംഘം ആശയവിനിമയം നടത്തിയത്.
എറണാകുളം എന്‍ഐഎ യൂണിറ്റ് എസ്പി രാഹുല്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനില്‍കുമാറിനെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞതിന് പിന്നാലെ എന്‍ഐഎ ഡിവൈഎസ്പി വിജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്തെത്തി വിശദാംശങ്ങള്‍ ശേഖരിച്ചത്. ഒന്നരമണിക്കൂറോളം ഇരു സംഘങ്ങൾ തമ്മില്‍ ചര്‍ച്ച നടത്തി. സ്വര്‍ണക്കടത്ത് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് സംഘം നേരത്തെ ശേഖരിച്ച വിശദാംശങ്ങൾ എന്‍ഐഎക്ക് കൈമാറി. തുടരന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ക്രൈം ബ്രാഞ്ച് സംഘം എന്‍ഐഎക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.