കളമശേരി ബസ് കത്തിക്കൽ കേസ്: കുറ്റപത്രം സമർപ്പിച്ചിട്ട് 10 വർഷം; വിചാരണ ആരംഭിക്കുന്നു

കേരള പോലിസ് 2009 ൽ കുറ്റപത്രം സമർപ്പിക്കുകയും 2010 ൽ എൻ‌ഐ‌എ അന്വേഷണം ഏറ്റെടുക്കുകയുമായിരുന്നു.

Update: 2020-11-12 10:33 GMT

കൊച്ചി: കളമശേരി ബസ് കത്തിച്ച സംഭവം നടന്ന് 15 വർഷത്തിലേറെയായി, കൊച്ചിയിലെ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) കോടതി കേസിൽ വിചാരണ ഉടൻ ആരംഭിക്കും. 2010 ൽ എൻ‌ഐ‌എ കുറ്റപത്രം സമർപ്പിച്ചിരുന്നുവെങ്കിലും ബംഗളൂരു സ്‌ഫോടനക്കേസിൽ പ്രധാന പ്രതികൾ കർണാടകയിലെ ഒരു കോടതിയിൽ വിചാരണ നേരിടുന്നതിനാൽ വിചാരണ നടത്താൻ കഴിഞ്ഞില്ലെന്നാണ് റിപോർട്ട്.

കേരളത്തിൽ എൻ‌ഐ‌എ അന്വേഷിച്ച ഏറ്റവും പഴയ കേസാണ് കളമശേരി ബസ് കത്തിക്കൽ സംഭവം. വിചാരണ വേളയിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ കുറ്റാരോപിതരായ തടിയന്റവിട നസീർ, സാബിർ ബുഹാരി, താജുദിൻ, ഉമ്മർ ഫാറൂക്ക് എന്നിവരെ വിചാരണയ്ക്ക് ഹാജരാക്കുവാനുള്ള ക്രമീകരണം ഏർപ്പെടുത്താൻ എൻഐഎ കോടതി ബംഗളൂരു ജയിൽ അധികൃതർക്ക് നിർദേശം നൽകി. വീഡിയോ കോൺഫറൻസിങ് വഴി പ്രതികൾ വിചാരണയിൽ പങ്കെടുക്കുമ്പോൾ തടസ്സരഹിതമായ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കാൻ എൻഐഎയോട് നിർദ്ദേശിച്ചിട്ടുണ്ട്.

നിലവിൽ ബംഗളൂരു ജയിലിൽ കഴിയുന്ന കുറ്റാരോപിതരെ വിചാരണ ചെയ്യാൻ ലഭ്യമാണ്. ചൊവ്വാഴ്ച കോടതി കേസ് പരിഗണിച്ച് നവംബർ 24 ന് വിചാരണ ആരംഭിക്കുവാൻ തീരുമാനിച്ചു. ബംഗളൂരു ജയിലിൽ കഴിയുന്ന നാല് പേർ ഉൾപ്പടെ വിയ്യൂർ അതി സുരക്ഷാ ജയിലിൽ കഴിയുന്ന കെഎ അനൂപ്, പിഡിപി നേതാവ് അബ്ദുനസിർ മദഅനിയുടെ ഭാര്യ സൂഫിയ മദഅനി, അബ്ദുൽ ഹലേം, ഇസ്മായിൽ, മുഹമ്മദ് നവാസ്, കുമ്മയം നസാർ, മജീദ് പറമ്പായി എന്നിവരാണ് ജാമ്യത്തിലിറങ്ങിയ മറ്റ് കുറ്റാരോപിതർ.

കഴിഞ്ഞ വർഷം എൻ‌ഐ‌എ കോടതി വിചാരണ ഷെഡ്യൂൾ ചെയ്തിരുന്നുവെങ്കിലും ബംഗളൂരുവിൽ വിചാരണ നേരിടുന്ന പ്രതികളെ ലഭ്യമല്ലാത്തതിനാൽ ഇത് മാറ്റിവയ്ക്കുകയായിരുന്നു. കേരള പോലിസ് 2009 ൽ കുറ്റപത്രം സമർപ്പിക്കുകയും 2010 ൽ എൻ‌ഐ‌എ അന്വേഷണം ഏറ്റെടുക്കുകയുമായിരുന്നു.