എഎസ്‌ഐയുടെ മോശം പെരുമാറ്റം സേനയ്ക്ക് നാണക്കേടുണ്ടാക്കി; ഡിഐജി അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു

എഎസ്‌ഐയുടെ ഭാഗത്ത് ഗുരുതരവീഴ്ച സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം തടരണമെന്നും ഉദ്യോഗസ്ഥനെ നല്ലനടപ്പ് പരിശീലനത്തിന് അയക്കണമെന്നും ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ശുപാര്‍ശ ചെയ്യുന്നു.

Update: 2020-11-28 09:50 GMT

തിരുവനന്തപുരം: നെയ്യാര്‍ ഡാം പോലിസ് സ്റ്റേഷനില്‍ പരാതിക്കാരനെയും മകളെയും എഎസ്‌ഐ അധിക്ഷേപിച്ച സംഭവത്തില്‍ റേഞ്ച് ഡിഐജി ഡിജിപിക്ക് അന്വേഷണ റിപോര്‍ട്ട് കൈമാറി. എഎസ്‌ഐ ഗോപകുമാര്‍ പോലിസ് സേനയുടെ യശസ്സിന് കളങ്കം വരുത്തിയെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. എഎസ്‌ഐയുടെ ഭാഗത്ത് ഗുരുതരവീഴ്ച സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം തടരണമെന്നും ഉദ്യോഗസ്ഥനെ നല്ലനടപ്പ് പരിശീലനത്തിന് അയക്കണമെന്നും ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ശുപാര്‍ശ ചെയ്യുന്നു.

ഗോപകുമാര്‍ സുദേവിന്റെ പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനല്ല. അതുകൊണ്ട് എഎസ്‌ഐയ്ക്ക് സംഭവത്തില്‍ ഇടപെടേണ്ട സാഹചര്യമുണ്ടായിരുന്നില്ല. പരാതിക്കാരന്‍ പ്രകോപിപ്പിച്ചെന്ന വാദം അംഗീകരിക്കാനാവില്ല. മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഗോപകുമാര്‍ അധിഷേധിപ്പിച്ചത്. അതിനാല്‍, മേലുദ്യോഗസ്ഥര്‍ക്കെതിരേ പ്രത്യേക അന്വേഷണം നടത്തും. എഎസ്‌ഐ യൂനിഫോമിലില്ലാതിരുന്നതും വീഴ്ചയാണെന്നും ഡിഐജി റിപോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണവും കൂടുതല്‍ നടപടികളുമാവശ്യപ്പെട്ട് പരാതിക്കാരനായ സുദേവന്‍ നെടുമങ്ങാട് ഡിവൈഎസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്.

വിശദമായ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് നെടുമങ്ങാട് ഡിവൈഎസ്പി അറിയിച്ചു. കുടുംബപ്രശ്‌നത്തില്‍ പരാതി നല്‍കാനെത്തിയ സുദേവനെയും മകളെയും കഴിഞ്ഞ വ്യാഴാഴ്ചയാണ് നെയ്യാര്‍ ഡാം പോലിസ് സ്റ്റേഷനിലെ എഎസ്‌ഐ ഗോപകുമാര്‍ അധിക്ഷേപിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഡിജിപിയുടെ നിര്‍ദേശപ്രകാരം ഗോപകുമാറിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റുകയും ഡിഐജിയെ അന്വേഷണത്തിനായി നിയോഗിക്കുകയുമായിരുന്നു.

Tags: