എട്ട് മലയാളികള്‍ ശ്വാസംമുട്ടി മരിച്ച റിസോര്‍ട്ടിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി
മരണപ്പെട്ട കുടുംബത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും അപകടത്തിന് കാരണമായെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. നേപ്പാള്‍ ടൂറിസംവകുപ്പ് ഡയറക്ടര്‍ സുരേന്ദ്ര ഥാപയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സംഘമാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
തിരുവനന്തപുരം: എട്ട് മലയാളികള്‍ ശ്വാസംമുട്ടി മരിച്ച റിസോര്‍ട്ടിന്റെ ലൈസന്‍സ് നേപ്പാള്‍ സര്‍ക്കാര്‍ മൂന്ന് മാസത്തേക്ക് റദ്ദാക്കി. മരിച്ചവരിൽ നാല് കുട്ടികളും ഉൾപ്പെട്ടിരുന്നു. ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എന്നാല്‍, മരണപ്പെട്ട കുടുംബത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും അപകടത്തിന് കാരണമായെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. നേപ്പാള്‍ ടൂറിസംവകുപ്പ് ഡയറക്ടര്‍ സുരേന്ദ്ര ഥാപയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സംഘമാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജനുവരി 21നാണ് ദാരുണമായ അപകടമുണ്ടായത്.
സംഭവദിവസം രാത്രി മൈനസ് 4 ഡിഗ്രി ആയിരുന്നു താപനില. റൂമില്‍ ഇലക്ട്രിക് ബ്ലാങ്കറ്റ് സംവിധാനം ഉണ്ടെങ്കിലും തണുപ്പ് മാറ്റാന്‍ അതുപോരെന്ന നിലപാടിലായിരുന്നു അതിഥികള്‍. തുടര്‍ന്ന് ഗ്യാസ് ഹീറ്റര്‍ റൂമില്‍ കൊണ്ടുപോയി വയ്ക്കുകയായിരുന്നു. ഇത് അപകടകരമാണെന്ന് റെസ്റ്റോറന്റ് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.