കസ്റ്റഡിയില്‍ മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരന്‍; തട്ടിപ്പില്‍ കോണ്‍ഗ്രസിനും പങ്കെന്ന് മന്ത്രി എം എം മണി

രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നെന്ന് എം എം മണി ആരോപിച്ചു. ചിട്ടി തട്ടിപ്പില്‍ രാജ്കുമാറിനൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പങ്കുണ്ട്. ആരുടെ കാറില്‍നിന്നാണ് രാജ്കുമാറിനെ പിടികൂടിയതെന്ന് അന്വേഷിക്കണം. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം നടത്തണമെന്നും എം എം മണി ആവശ്യപ്പെട്ടു.

Update: 2019-06-29 10:13 GMT

തിരുവനന്തപുരം: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച സാമ്പത്തിക തട്ടിപ്പുകേസ് പ്രതി രാജ്കുമാറിനും പോലിസിനുമെതിരേ വിമര്‍ശനവുമായി മന്ത്രി എം എം മണി രംഗത്ത്. രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നെന്ന് എം എം മണി ആരോപിച്ചു. ചിട്ടി തട്ടിപ്പില്‍ രാജ്കുമാറിനൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പങ്കുണ്ട്. ആരുടെ കാറില്‍നിന്നാണ് രാജ്കുമാറിനെ പിടികൂടിയതെന്ന് അന്വേഷിക്കണം. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം നടത്തണമെന്നും എം എം മണി ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. തട്ടിപ്പ് നടത്തിയവരെല്ലാം രാജ്കുമാറിനെ മര്‍ദിച്ചെന്നും മരണത്തില്‍ പരാതി പറയുന്നവരാണ് തട്ടിപ്പിന് പിന്നില്‍. കസ്റ്റഡി മരണത്തിന് പിന്നിലെ ഉത്തരവാദി പോലിസ് മാത്രമല്ല. പലരും സര്‍ക്കാരിനെ വെട്ടിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും. അതിന് ഈ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും. ഇക്കാര്യത്തില്‍ രാഷ്ട്രീയം നോക്കില്ല. ആരെയും രക്ഷപ്പെടുത്താനോ രക്ഷപ്പെടാനോ അനുവദിക്കില്ല. പോലിസിന്റെ ചെയ്തികള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ടിവരികയാണ്. സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കാന്‍ പോലിസ് അവസരമുണ്ടാക്കി. പണ്ടത്തെ പോലിസിനെ പോലെ പ്രവര്‍ത്തിച്ചാല്‍ അതോടെ പോലിസ് വഷളാവും. നേരെ പ്രവര്‍ത്തിക്കേണ്ടത് പോലിസിന്റെ ബാധ്യതയാണ്.

പോലിസ് നേരെ ചൊവ്വേ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും ബാധ്യതയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പോലിസിനെതിരേ വിമര്‍ശനവുമായി സിപിഐയും രംഗത്തെത്തി. കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ നടപടി വേണം. എസ്പിയുടെ അറിവില്ലാതെ ക്രൂരമര്‍ദനമുറ ഉണ്ടാവില്ലെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു. എസ്പിയെ മാറ്റിനിര്‍ത്തിക്കൊണ്ട് അദ്ദേഹത്തിന്റെ പങ്കുകൂടി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags: