നെടുങ്കണ്ടം കസ്റ്റഡി മരണം: ഒന്നാം പ്രതി എസ്‌ഐ സാബു അറസ്റ്റില്‍
സാബുവിന്റെ ജാമ്യം നേരത്തെ സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് സിബിഐയുടെ നടപടി.
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസില്‍ ഒന്നാം പ്രതി എസ്‌ഐ കെഎ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. കൊച്ചി സിബിഐ ഓഫിസില്‍ വിളിച്ചു വരുത്തി ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ സിബിഐയുടെ ആദ്യ അറസ്റ്റാണിത്. സാബുവിന്റെ ജാമ്യം നേരത്തെ സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് സിബിഐയുടെ നടപടി. ഇന്ന് സാബുവിനെ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ജൂണ്‍ 21നാണ് വാഗമണ്‍ സ്വദേശിയായ രാജ്കുമാര്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലിരിക്കെ മരണപ്പെട്ടത്. ദേഹാസ്വാസഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സബ് ജയിലില്‍ നിന്നും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പോലിസ് കസ്റ്റഡിയിൽ രാജ്കുമാര്‍ ക്രൂരമര്‍ദനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ നെടുങ്കണ്ടം സ്‌റ്റേഷനിലെ എഎസ്‌ഐ റോയി പി വര്‍ഗീസ്, സിപിഒ ജിതിന്‍ കെ ജോര്‍ജ്, ഹോം ഗാര്‍ഡ് കെ എം ജയിംസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ ജുഡീഷ്യല്‍ അന്വേഷണവും നടക്കുന്നുണ്ട്.