കസ്റ്റഡി മരണം: ഇടുക്കി എസ്പിയെ മാറ്റും; കടുത്ത നടപടിക്ക് സാധ്യത

ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് തിരുവനന്തപുരത്ത് എത്തി എഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നൽകുന്ന ഇടക്കാല റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക.

Update: 2019-07-04 06:45 GMT

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയനായ ഇടുക്കി എസ്‍പി കെ ബി വേണുഗോപാലിനെ കടുത്ത നടപടിയുണ്ടാവും. നിലവിൽ എസ്പിയുടെ ചുമതലയിൽ നിന്ന് അദ്ദേഹത്തെ നീക്കാൻ തീരുമാനമായി. ഇടുക്കിയുടെ ക്രമസമാധാനച്ചുമതലയിൽ നിന്നാണ് എസ്‍പിയെ മാറ്റുക. പുതിയ ചുമതല തൽക്കാലം നൽകേണ്ടെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്‍റയുടെ തീരുമാനം.

പോലിസ് മർദിച്ച് കൊലപ്പെടുത്തിയ രാജ്‍കുമാറിനെ കസ്റ്റഡിയിൽ എടുത്തതും മർദ്ദിച്ചതും ഇടുക്കി എസ്പി കെ ബി വേണുഗോപാലിന്‍റെ അറിവോടെയെന്ന സൂചനകൾ നേരത്തേ പുറത്തു വന്നിരുന്നു. എന്നാൽ നടപടി താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരിൽ ഒതുക്കിയതിനെതിരെ വൻ പ്രതിഷേധമാണ് സേനയിൽ ഉയർന്നത്. 

കെ ബി വേണുഗോപാലിനെതിരെ കടുത്ത നടപടി വരാൻ സാധ്യതയെന്നാണ് സൂചന. ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് തിരുവനന്തപുരത്ത് എത്തി എഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നൽകുന്ന ഇടക്കാല റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക.

ഇതിനിടെ, ജയിൽ ഡിജിപി ഋഷിരാജ് സിങ് പീരുമേട് ജയിലിൽ പരിശോധന നടത്തി. രാജ്‍കുമാറിന് റിമാൻഡിലിരിക്കെ കൃത്യമായ ചികിൽ നൽകുന്നതിൽ ജയിലധികൃതർക്ക് വീഴ്‍ച പറ്റിയോ എന്നാണ് അദ്ദേഹം പരിശോധിച്ചത്. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ജയിലധികൃതർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്ന് ഋഷിരാജ് സിങ് വ്യക്തമാക്കി.

അതേസമയം, കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ എസ്ഐ സാബുവിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ വിഭാഗത്തില്‍ നിന്ന് ജനറല്‍ മെഡിസിന്‍ വിഭാഗത്തിലേക്ക് മാറ്റി. ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യും. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് സാബുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കേസില്‍ എസ്ഐ, സിപിഒ സജീവ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.

Tags: