ദേശീയ മരുന്നുവില നിയന്ത്രണസമിതിയുടെ പുതുക്കിയ വിലവിവര പട്ടികയില്‍ 21 ജീവന്‍രക്ഷാ മരുന്നുകള്‍കൂടി

പുതിയ ഉത്തരവുപ്രകാരം എലിപ്പനി, കുഷ്ഠരോഗം, മലേറിയ, എയ്ഡ്‌സ് രോഗികള്‍ക്കുണ്ടാവുന്ന അണുബാധകള്‍, വൃക്കരോഗികള്‍ തുടങ്ങിയവര്‍ക്കെല്ലാം ചുരുങ്ങിയ ചെലവില്‍ ഫലവത്തായ ചികില്‍സ ലഭ്യമാക്കാന്‍ പൊതുജനാരോഗ്യ സംവിധാനത്തിന് കഴിയുമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Update: 2019-12-14 14:54 GMT

തിരുവനന്തപുരം: കേരളത്തിന് ഏറെ ആശ്വാസമേകി ദേശീയ മരുന്നുവില നിയന്ത്രണസമിതിയുടെ പുതുക്കിയ വിലവിവര പട്ടികയില്‍ 21 ജീവന്‍രക്ഷാ മരുന്നുകള്‍കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കി. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ ഉത്തരവുപ്രകാരം എലിപ്പനി, കുഷ്ഠരോഗം, മലേറിയ, എയ്ഡ്‌സ് രോഗികള്‍ക്കുണ്ടാവുന്ന അണുബാധകള്‍, വൃക്കരോഗികള്‍ തുടങ്ങിയവര്‍ക്കെല്ലാം ചുരുങ്ങിയ ചെലവില്‍ ഫലവത്തായ ചികില്‍സ ലഭ്യമാക്കാന്‍ പൊതുജനാരോഗ്യ സംവിധാനത്തിന് കഴിയുമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പുതുക്കിയ വിലവിവര പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മരുന്നുകളില്‍ ഭൂരിഭാഗവും കഴിഞ്ഞ രണ്ടുവര്‍ഷകാലമായി കെഎംഎസ്‌സിഎല്‍ വഴി ആവര്‍ത്തിച്ച് ദര്‍ഘാസ് ക്ഷണിച്ചിട്ടും വിതരണക്കാരെ കിട്ടാത്തവയാണ്.

ബദല്‍ മരുന്നുകള്‍ ലഭ്യമല്ലാത്ത ഈ മരുന്നുകള്‍ പലതരത്തിലുള്ള രോഗചികില്‍സയ്ക്കും ഒഴിവാക്കാന്‍ കഴിയാത്തതുമാണ്. ചില മരുന്നുകമ്പനികളുടെ പെട്ടെന്നുള്ള പിന്മാറ്റവും ചികില്‍സാമേഖലയില്‍ ആകമാനം പ്രതിസന്ധിയുണ്ടാക്കുന്ന സാഹചര്യമുണ്ടായി. വിപണിയില്‍നിന്നും പലകാരണങ്ങളാല്‍ പിന്‍വലിക്കപ്പെട്ട പല മരുന്നുകളും ഉപയോഗിച്ച് ചികില്‍സിക്കേണ്ട രോഗാവസ്ഥ, ലഭ്യമായ മറ്റ് മരുന്നുകള്‍ ഉപയോഗിച്ച് ചികില്‍സിക്കേണ്ടി വരുന്നതുമൂലം പ്രതിശീര്‍ഷ ചെലവിലും ഭയാനകമായ വര്‍ധനവുണ്ടായി. ഇതെല്ലാം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി കെ കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയെയും മന്ത്രാലയത്തെയും ഈ വസ്തുതകള്‍ ധരിപ്പിച്ചു. നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി ചെയര്‍മാന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയപ്പോഴും മന്ത്രി ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് പുതിയ ഉത്തരവ് പുറത്തിറക്കാന്‍ കേന്ദ്രം തയ്യാറായതെന്ന് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. 

Tags:    

Similar News